കോന്നി: ഗജവീരൻ കോന്നി സുരേന്ദ്രനെ തിരികെ കോന്നിയിലെത്തിക്കണമെന്ന നാട്ടുകാരുടെയും ആനപ്രേമികളുടെയും ആവശ്യം ശക്തമാകുന്നു. കോന്നി ഇക്കോ ടുറിസം സെന്ററിലെ പ്രധാന ആകർഷണമായിരുന്ന സുരേന്ദ്രനെ 2018 ലാണ് മുതുമലയിൽ കുങ്കിയാന പരിശീലനത്തിനായി കൊണ്ടുപോയത്. ഇതിനെതിരെ അന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ആനയെ കൊണ്ടുപോകാനുള്ള ആദ്യശ്രമം അന്നത്തെ എം. എൽ .എ അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ തടഞ്ഞതിന് വനംവകുപ്പ് കേസെടുത്തിരുന്നു. പിന്നീട് പ്രതിഷേധക്കാരുമായി ചർച്ച നടത്തി ആനയെ വൈകാതെ തിരികെയെത്തിക്കാമെന്ന് ഉറപ്പുനൽകിയാണ് കൊണ്ടുപോയത്.
ആനയെ തിരികെ എത്തിക്കണമെന്ന് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ആവശ്യമുന്നയിച്ചിരുന്നു. മുതുമലയിലെ കുങ്കി പരിശീലനം പൂർത്തിയാക്കിയ ശേഷം സുരേന്ദ്രനെ കോന്നിയിൽ തിരികെയെത്തിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു. അതുവരെ പകരമായി മണിയൻ എന്ന താപ്പാനയെ കോന്നിയിലെത്തിക്കുകയും ചെയ്തു. പക്ഷേ 2018 സെപ്റ്റംബർ അവസാനം കുങ്കിയാന പരിശീലനം പൂർത്തിയാക്കിയ സുരേന്ദ്രനെ കോന്നിയിൽ തിരികെയെത്തിക്കാതെ മുത്തങ്ങയിലേക്കു കൊണ്ടുപോവുകായിരുന്നു. അവിടെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തിയോടിക്കുകയാണ് ജോലി.
കോന്നി വളർത്തിയ കൊമ്പൻ
1999 ൽ റാന്നി വനം ഡിവിഷനിലെ രാജാമ്പാറ വനമേഖലയിൽ ചരിഞ്ഞ പിടിയാനയുടെ കുട്ടിയാണ് സുരേന്ദ്രൻ. ആന ചരിഞ്ഞ വിവരം ആദിവാസികളാണ് വനപാലകരെ അറിയിച്ചത്. ഇവിടെ എത്തുമ്പോൾ ജഡത്തിന് സമീപം ഒരു വയസുള്ള കുട്ടിക്കൊമ്പൻ ഉണ്ടായിരുന്നു. കുട്ടിയെ കോന്നി ആനത്താവളത്തിലെത്തിച്ച് വളർത്തുകയായിരുന്നു. 2004 ൽ നടൻ സുരേഷ് ഗോപി ഗുരുവായൂർക്ഷേത്രത്തിൽ നടയ്ക്കിരുത്താൻ സുരേന്ദ്രനെ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് നൽകിയില്ല മദ്ധ്യതിരുവിതാംകൂറിലെ ആനകളിൽ തലയെടുപ്പിലെ കേമനായി സുരേന്ദ്രൻ വളർന്നു.
വർഷങ്ങൾക്കുമുമ്പ് കോന്നി ആനത്താവളത്തിലെ കൊമ്പന്മാരായ രഞ്ജിയെയും സോമനെയും മണിയനെയും കോട്ടൂരിലേക്ക് കൊണ്ടുപോയിരുന്നു. ആ ആനകളെയും തിരികെയെത്തിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ല.
സുരേന്ദ്രൻ തിരികെയെത്തിയാൽ കോടനാട് നീലകണ്ഠൻ അടക്കം കുങ്കിയാന പരിശീലനം നേടിയ കൊമ്പന്മാർ കോന്നിയിൽ രണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |