കൊവിഡിന് ആയുർവേദമോ? ശാസ്ത്രീയപഠനഗവേഷണങ്ങൾ നടത്തി ആയുർവേദ മരുന്ന് ഫലിച്ചതിന് തെളിവുണ്ടോ? ആധുനികശാസ്ത്രം ഇത്രയേറെ വളർന്നിട്ടും എന്തിന് ആയുർവേദം? വൈറസിനെ നേരിടാൻ ഈ കഷായവും അരിഷ്ടവും ചൂർണവുമെല്ലാം മതിയോ? അങ്ങനെ കുറേ ആക്ഷേപങ്ങളും പരിഹാസങ്ങളും താഴ്‌ത്തിക്കെട്ടലുകളും കേട്ടിരുന്നു, കഴിഞ്ഞവർഷം കൊവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത്. ആധുനികവൈദ്യശാസ്ത്രം മാത്രം മതിയെന്ന് ശാഠ്യംപിടിച്ച അലോപ്പതി ഡോക്ടർമാരുടെ സംഘടനകൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ ആയുർവേദമരുന്ന് ഉപയോഗിക്കുന്നതിനെ എതിർത്തു. പരസ്യമായ വാദപ്രതിവാദങ്ങളും വെല്ലുവിളികളും തുടർന്നു. അതിനിടെ, ക്വാറന്റീനിലിരിക്കുന്നവർക്ക് ആയുർവേദം നൽകാമെന്ന തീരുമാനമെടുത്തതോടെ കലഹം മൂത്തു. പക്ഷേ, ക്വാറന്റീനിലിരുന്നവർക്ക് ആയുർവേദം അനുഗ്രഹമായി. മരുന്നു കഴിച്ചവരിൽ പഠനം നടത്തിയപ്പോൾ അത് തെളിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പഠനഫലം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2020 മേയ് 21 മുതൽ ജൂലായ് നാല് വരെ ക്വാറന്റീനിലിരുന്നവരുടെ പഠനഫലം കേന്ദ്രസർക്കാരും ശ്രദ്ധിച്ചു. ക്വാറന്റീനിലിരിക്കെ പഠനത്തിന് വിധേയമായവർ 1,01,218. അതിൽ പോസിറ്റീവ് ആയത്: 0.34 ശതമാനം മാത്രം. ആയുർവേദമരുന്ന് ഉപയോഗിക്കാതെ പോസിറ്റീവ് ആയവർ 1.67ശതമാനം പേരും. അപ്പോഴേക്കും ലോകരാജ്യങ്ങൾ തന്നെ ആയുർവേദത്തിന്റെ ഫലസിദ്ധി കണ്ടറിഞ്ഞു. തുടർന്ന് കേരളത്തിൽ കൊവിഡ് രോഗികളിൽ ആയുർവേദ ചികിത്സയ്‌ക്കുള്ള അനുമതി ലഭ്യമായി. കഴിഞ്ഞ ഡിസംബറിൽ കൊവിഡ് രോഗികളിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയും പഠനവിധേയമാക്കി.
2020 ഡിസംബർ ഒന്ന് മുതൽ 2021 ജനുവരി 15 വരെയുളള രോഗികളിലായിരുന്നു പഠനം. ഗുരുതരാവസ്ഥയിലല്ലാത്ത 9855 കൊവിഡ് രോഗികളിൽ ഭേദമായത് 95.87ശതമാനം.ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടിവന്നത് 44 പേരെ (0.45ശതമാനം). അതും ഞെട്ടിച്ചു. ഡോക്ടർമാരെയല്ല, സംസ്ഥാന സർക്കാരിനെത്തന്നെ. പഠനറിപ്പോർട്ടുകളിൽ ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയോ എന്ന കെ.കെ. രമ എം.എൽ.എയുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി നിയമസഭയിൽ വിവരങ്ങൾ അടിമുടി, സവിസ്തരം അവതരിപ്പിച്ചു.
നിരീക്ഷണത്തിലിരിക്കെ ആയുർവേദ മരുന്നുപയോഗിക്കുകയും പോസിറ്റീവ് ആകുകയും ചെയ്തവരിൽ രോഗലക്ഷണ തീവ്രത കുറവായിരുന്നു. നിരീക്ഷണത്തിലിരിക്കെ കൂടുതൽ ദിവസം ആയുർവേദ മരുന്ന് കഴിച്ചവരിൽ കഴിക്കാത്തവരെ അപേക്ഷിച്ച് ലക്ഷണം കുറവായിരുന്നു. പോസിറ്റീവ് ആയവരിൽ ആരും ഗുരുതരാസ്ഥയിലേക്കെത്തിയിരുന്നില്ല എന്നതായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വിശദമായി പറഞ്ഞതിന്റെ ചുരുക്കം.
ആയുഷ് വകുപ്പിന്റെ കീഴിലെ സംസ്ഥാന ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ ആദ്യം, ക്വാറന്റീനിലുളളവർക്ക് ആയുർവേദമരുന്ന് നൽകുന്ന അമൃതം പദ്ധതിയുടെ ഗുണഫലങ്ങളാണ് പഠിച്ചത്. ആയുർവേദചികിത്സ ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും ചികിത്സാനുമതി ലഭിക്കാതിരുന്നതും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇനിയും ഗവേഷണം വേണോ?
ഇപ്പോഴും ആയുർവേദമരുന്ന് കഴിക്കുന്ന കൊവിഡ് രോഗികളിൽ പഠനം തുടരുകയാണ്. പക്ഷേ, അതു പോരാ. കൊവിഡിന് സമാനമായുള്ള രോഗം ഇനിയും വരുമ്പോൾ ചികിത്സാപദ്ധതി തയ്യാറാക്കാൻ ഡോക്യുമെന്റേഷനും ഗവേഷണവും വേണമെന്ന അഭിപ്രായമാണ് ആയുർവേദ വിദഗ്ദ്ധർക്കുള്ളത്. മരുന്ന് എത്രത്തോളം ഫലപ്രദമായെന്നും കണ്ടെത്താനാകണം. ഗവേഷണ സ്ഥാപനങ്ങളുടെ കീഴിൽ പഠനം വേണം. കഴിഞ്ഞവർഷം ജനുവരി 30ന് കൊവിഡ് രാജ്യത്താദ്യമായി തൃശൂരിൽ സ്ഥിരീകരിച്ചെങ്കിലും രോഗികളിൽ ആയുർവേദചികിത്സ തുടങ്ങിയത് നവംബറിലായിരുന്നു. രാജ്യാന്തര തലത്തിൽ ആയുർവേദത്തിന് സ്വീകാര്യത ലഭിച്ചതിന് കേരളത്തിലെ പഠനറിപ്പോർട്ട് ഗുണകരമായെന്നും അഭിപ്രായമുയർന്നിരുന്നു. ആയുർവേദത്തിൽ പഠന, ഗവേഷണം നടക്കുന്നില്ല എന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഈ റിപ്പോർട്ട്.
അന്താരാഷ്ട്ര ജേണലിൽ വന്നാൽ?
രോഗികളിലും ക്വാറന്റൈനിലുമുള്ളവരിലെ ആയുർവേദത്തിന്റെ ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ട് അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച ശേഷം പഠനഫലം പൊതുജനങ്ങളിലെത്തിക്കുമെന്നാണ് സർക്കാർ പറയുന്നത്. അതോടെ പകർച്ചവ്യാധി പ്രതിരോധത്തിൽ ആയുർവേദത്തിന് കൂടുതൽ ആധികാരികത വരുമെന്നും കൊവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാനും ഈ ഫലം സഹായകരമാകുമെന്നാണ് ആയുർവേദ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പഠനറിപ്പോർട്ട് ജനങ്ങളിലെത്തിയിട്ടില്ലെന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നു. പക്ഷേ, ജേർണലിൽ വരുന്നതിന് മുൻപേ പൊതുജനങ്ങൾക്ക് ഈ വിവരങ്ങൾ ലഭ്യമാക്കിയിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവരുണ്ട്. ആ ചോദ്യത്തിനും പൊതുജനങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. പഠന റിപ്പോർട്ടുകൾ അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും ഉടനെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മരുന്ന് കഴിച്ചത് ലക്ഷങ്ങൾ
കൊവിഡ് വ്യാപനകാലത്ത്, സംസ്ഥാനത്ത് ആയുർവേദ മരുന്ന് കഴിച്ചവർ ലക്ഷങ്ങളാണ്. ഭേഷജം പദ്ധതി വഴി (കൊവിഡ് രോഗികൾക്ക്) മരുന്ന് നൽകിയതു തന്നെ നാലരലക്ഷത്തിലേറെപ്പേർക്കാണ്. അമൃതം പദ്ധതിയിൽ (ക്വാറന്റീനിലുള്ളവർക്ക്) എട്ട് ലക്ഷത്തിലേറെപ്പേർ മരുന്ന് കഴിച്ചു. സ്വാസ്ഥ്യം (രോഗപ്രതിരോധം)12.51 ലക്ഷം, സുഖായുഷ്യം (വയോജനങ്ങളിൽ പ്രതിരോധം) 7.88 ലക്ഷം, പുനർജനി (കൊവിഡാനന്തര ചികിത്സ) 5.33 ലക്ഷം എന്നിങ്ങനെയാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |