തിരുവനന്തപുരം: സംഘടനാ അച്ചടക്കത്തിന് മാർഗരേഖയുണ്ടാക്കി സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതാണ് മുൻനിര നേതാക്കളായിരുന്നവരുടെ കൊഴിഞ്ഞുപോക്ക്.
കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിന് പിന്നാലെ അടുത്തകാലം വരെയും കെ.പി.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാറും പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നതിന്റെ അമ്പരപ്പിലാണ് നേതൃത്വം.
ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയർന്ന കലാപം ഒരുവിധം അടങ്ങിയതിൽ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് അനിൽകുമാറിന്റെ അപ്രതീക്ഷിത രാജി. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തിൽ അസംതൃപ്തിയുള്ളവർക്ക് ഇനിയും പാർട്ടി വിട്ടു പോകാൻ പ്രചോദനമേകുന്നതാണ് നേതൃനിരയിലെ സജീവമുഖമായിരുന്ന അനിൽകുമാറിന്റെ ചുവടുമാറ്റമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും അവശേഷിക്കുന്ന പുനഃസംഘടനകൾ പൂർത്തിയാക്കാൻ ശ്രമമാരംഭിച്ച നേതൃത്വം അതിനാൽ സമ്മർദ്ദത്തിലാകുമെന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾ കണക്കുകൂട്ടുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനരീതിയിൽ അതൃപ്തിയറിയിച്ച്, ചാനൽചർച്ചയിൽ നേതൃത്വത്തെ കടന്നാക്രമിച്ച കെ.പി. അനിൽകുമാറിനെയും മുൻ എം.എൽ.എ കെ.ശിവദാസൻ നായരെയും സസ്പെൻഡ് ചെയ്തിരുന്നു. വിശദീകരണം തേടാതെയാണ് സസ്പെൻഷനെന്ന വിമർശനം മുതിർന്ന നേതാക്കളടക്കം ഉയർത്തിയതോടെ ഇരുവരോടും നേതൃത്വം വിശദീകരണം തേടി.
ശിവദാസൻ നായർ തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ചു. അനിൽകുമാർ തെറ്റ് സമ്മതിച്ചില്ല. സസ്പെൻഷൻ പിൻവലിക്കാത്തതിൽ മാത്രമല്ല, വിശദീകരണം നൽകിയശേഷം ഇതുവരെ ഒരു തരത്തിലുള്ള ആശയവിനിമയത്തിനും നേതൃത്വം തയാറാകാത്തതിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അനിൽകുമാറിന്റെ വാദം.
അച്ചടക്ക നടപടിയുടെ കാര്യത്തിൽ രണ്ട് നീതിയാണെന്ന ആക്ഷേപം അനിലിന്റെയും ശിവദാസൻനായരുടെയും സസ്പെൻഷന് പിന്നാലെ ഒരുവിഭാഗം നേതാക്കളുയർത്തിയിരുന്നു.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നില്ലെങ്കിൽ പുറത്തുപോകണമെന്ന് പരസ്യമായി പറഞ്ഞ രാജ് മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടിയതല്ലാതെ തുടർനടപടിയുണ്ടായില്ല.
ഡി.സി.സി പ്രസിഡന്റ് നിയമന വിവാദത്തിൽ ആദ്യം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത് പാലക്കാട്ടെ മുതിർന്ന നേതാവ് എ.വി. ഗോപിനാഥാണ്. രാജി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തുടർനീക്കങ്ങളുണ്ടായില്ല.
പുതിയ സാഹചര്യത്തിൽ, സമ്മർദ്ദതന്ത്രം കടുപ്പിക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം. അവശേഷിച്ച പുനഃസംഘടനയിലും മെരിറ്റ് മാത്രമാകും മാനദണ്ഡമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന നേതൃത്വത്തിന്റെ നീക്കങ്ങളും അതിനാൽ ഉറ്റുനോക്കപ്പെടുന്നു.
കെ.പി.സി.സി പുനഃസംഘടനാ ചർച്ചകൾ ഇന്ന്
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നേതൃതല ചർച്ചകൾ ഇന്ന് വീണ്ടും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വർക്കിംഗ് പ്രസിഡന്റുമാരും ഇന്ന് ചർച്ച നടത്തും. കെ.പി.സി.സി മുൻ പ്രസിഡന്റുമാരുമായും ഇന്ന് നേതൃത്വം ചർച്ച നടത്തും.
കെ.പി.സി.സിയുടെ പുതിയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ പേരുകൾ നേതാക്കൾ ഇന്ന് നേതൃത്വത്തിന് കൈമാറിയേക്കില്ല. ഭാരവാഹികളുടെ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് അവസാനരൂപമായേക്കും. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് പേരുകൾ നിർദ്ദേശിക്കും. അവരെക്കൂടി വിശ്വാസത്തിലെടുത്താവും പുന:സംഘടനയെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്.
ജനപ്രതിനിധികളെയും, തുടർച്ചയായി ഭാരവാഹിത്വത്തിലിന്നവരെയും ഒഴിവാക്കും. അതിന്റെ മാനദണ്ഡവും നിശ്ചയിക്കും. വനിതാ, പട്ടികജാതി-വർഗ പ്രാതിനിദ്ധ്യത്തിലും, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ കാര്യത്തിലുംധാരണയാകേണ്ടതുണ്ട്.
സുധാകരന് സംഘപരിവാർ മനസ്, പ്രശ്നം വഷളാക്കിയത് വേണുഗോപാൽ: അനിൽകുമാർ
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് സംഘപരിവാർ മനസുള്ളയാളാകുമ്പോൾ എവിടെയാണ് നീതി ഉറപ്പാവുകയെന്ന് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന കെ.പി.സി.സി മുൻ സംഘടനാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. പാർട്ടിയിലെ പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കെ.സി. വേണുഗോപാലാണ്.
കോൺഗ്രസിനെ ലിക്വിഡേറ്റ് ചെയ്യാൻ ചിലർ ക്വട്ടേഷനെടുത്തിരിക്കുകയാണ്. ആ ലിക്വിഡേഷൻ പ്രക്രിയയാണിപ്പോൾ നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ ബി.ജെ.പിയിൽ ചേരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് കെ. സുധാകരൻ. കോൺഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറിവിളിക്കുന്ന ഒരാളെ കെ.എസ് ബ്രിഗേഡ് എന്നുപറഞ്ഞ് ആദരിക്കുന്നയാൾക്ക് അച്ചടക്കത്തെക്കുറിച്ച് പറയാനെന്താണ് അർഹത? താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് അദ്ദേഹം കെ.പി.സി.സി പിടിച്ചെടുത്തത്.
'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല"
തന്റെ തലയറുക്കാൻ കാത്തിരിക്കുന്നയാളാണ് നേതൃത്വത്തിൽ എന്നതിനാലും പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലാത്തതിനാലും 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണ്.
കൊടിക്കുന്നിൽ സുരേഷ് കെ.പി.സി.സി പ്രസിഡന്റാകാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹത്തെ ജാതീയമായി വരെ ആക്ഷേപിച്ച് ബഹളമായിരുന്നില്ലേ. സുധാകരന്റേതല്ലാതെ മറ്റൊരു പേര് ചർച്ച ചെയ്യാൻ സമ്മതിച്ചോ കേരളത്തിൽ? കോൺഗ്രസിൽ ഇപ്പോൾ ഏകാധിപത്യമാണ്. സെമി കേഡർ എന്നൊരു സംവിധാനം എവിടെയും കേട്ടിട്ടില്ല. കേഡർ പാർട്ടിയും കേഡർ സ്വഭാവമുള്ള പാർട്ടികളുമെന്നേ ഉള്ളൂ. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയായ കോൺഗ്രസിനെ കേഡർ സംവിധാനത്തിലേക്ക് മാറ്റണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അല്ലാതെ കെ.പി.സി.സി പ്രസിഡന്റും ഡി.സി.സി പ്രസിഡന്റുമാരും ചേർന്ന് ശില്പശാല നടത്തി തീരുമാനിക്കാവുന്നതല്ലെന്നും അനിൽ കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |