കോട്ടയം: ജോസ് കെ. മാണിക്ക് ജനപിന്തുണയില്ലാതിരുന്നതാണ് പാലായിൽ തോൽവിക്ക് കാരണമെന്ന സി.പി.ഐ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതിയിൽ രൂക്ഷ വിമർശനം.
പാലായിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേരള കോൺഗ്രസ് -എമ്മിനെ, ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടില്ലെന്ന് റിപ്പോർട്ടിൽ സി.പി.ഐ കുറ്റപ്പെടുത്തിയിരുന്നു. സി.പി.ഐയുടെ കൈവശമിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടി വന്നതുമുതൽ സി.പി.ഐ നേതൃത്വം മുറുമുറുപ്പ് ആരംഭിച്ചിരുന്നു. ഇടതു മുന്നണിക്ക് തുടർഭരണം ലഭിച്ചത് ജോസ് വിഭാഗത്തിന്റെ ശക്തി കൊണ്ടല്ലെന്ന് വരുത്താനും റിപ്പോർട്ടിൽ ശ്രമിച്ചിരുന്നു. ഇതിനെതിരെ, ജോസ് വിഭാഗം നേതാക്കൾ ഇന്നലെ ഉന്നതാധികാര സമിതിയിൽ പൊട്ടിത്തെറിച്ചു. ജനകീയാടിത്തറയ്ക്ക് മാർക്കിടുന്നവർ പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തേ കേരളാകോൺഗ്രസ് സ്ഥാനാർത്ഥിയോട് കാഞ്ഞിരപ്പള്ളിയിൽ തോറ്റത് സൂചിപ്പിച്ച് ചില നേതാക്കൾ പരിഹസിച്ചു.
സി.പി.ഐ തിരഞ്ഞെടുപ്പ് അവലോകനമെന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ട് ബാലിശമാണ്.കേരളാ കോൺഗ്രസ്-എമ്മിന്റെ സ്വാധീനം അറിയണമെങ്കിൽ പീരുമേട്ടിൽ നിന്ന് ജയിച്ച സി.പി.ഐ എം.എൽ.എ വാഴൂർ സോമനോട് ചോദിച്ചാൽ മതി. പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളിൽ കെട്ടിവയ്ക്കുന്നത് പാപ്പരത്തമാണെന്നും വിമർശനമുയർന്നു. കേരള കോൺഗ്രസ്-എമ്മിന്റെ സ്വാധീനത്താലാണ് സി.പി.ഐയുടേതടക്കം പല സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികൾ ജയിച്ചതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |