തിരുവനന്തപുരം: കേരളത്തിലെ ഓരോ പഞ്ചായത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. അഞ്ചുവർഷത്തിനകം 500 കേന്ദ്രങ്ങൾ സജ്ജമാക്കി ടൂറിസം വകുപ്പിന്റെ പുതിയ ആപ്പിലൂടെ പ്രചരിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കും. ഇതുവരെ ടൂറിസ്റ്റുകളുടെ ശ്രദ്ധയിൽപ്പെടാതിരുന്ന പ്രകൃതിഭംഗിയോ ചരിത്രപ്രാധാന്യമോ ഉള്ള കേന്ദ്രങ്ങൾ കണ്ടെത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്.
കൊയ്ത്തും മെതിയും ഞാറ്റുപാട്ടും റബർ ടാപ്പിംഗും തെങ്ങ് കയറ്റവുമടക്കം, കേരളത്തിന്റെ കൃഷിരീതികളും പരമ്പരാഗത കാർഷികോപകരണങ്ങളും വിദേശികളെ പരിചയപ്പെടുത്തുന്ന പുതിയ അഗ്രി-ഫാം ടൂറിസത്തിനൊപ്പം പുതിയ കേന്ദ്രങ്ങളിൽ സഞ്ചാരികളെ എത്തിക്കുകയും അതിലൂടെ പ്രാദേശികർക്ക് വരുമാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
നിലവിൽ ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരമ്പരാഗത തൊഴിലാളികൾക്കും കലാകാരന്മാർക്കും മുന്നിലേക്ക് വിദേശികളെയും മറ്റും കൊണ്ടുപോവുകയും അവരുടെ തൊഴിലും കലയും പരിചയപ്പെടുത്തുകയും ചെയ്യുന്നതുപോലെ അഗ്രി, ഫാം ടൂറിസം മേഖലയെയും പരിചയപ്പെടുത്തും. ടൂർ പാക്കേജായതിനാൽ സഞ്ചാരികളിൽ നിന്ന് വാങ്ങുന്ന തുകയുടെ ഒരു വിഹിതം ഇതുമായി ബന്ധപ്പെട്ടവർക്ക് നൽകും.
പ്രാദേശികർക്ക് വരുമാനം
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ള്യു.ടി.ഒ) അഭിപ്രായമനുസരിച്ച് അനുഭവേദ്യ ടൂറിസത്തിനാണ് ഭാവി. ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങൾ ഉണ്ടാകുമ്പോൾ പ്രാദേശികമായി നിരവധി പേർക്ക് വരുമാനമുണ്ടാകും.
''ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശികമായി ജനങ്ങൾക്ക് കൂടി ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്"",
പി.എ. മുഹമ്മദ് റിയാസ്,
ടൂറിസം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |