കളമശേരി: സന്തോഷത്തിന്റെ തോത് അളക്കാൻ ഒരവസരമുണ്ടായാൽ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ?
നാഡീതന്തു ഉത്പാദിപ്പിക്കുന്ന രാസപദാർഥമായ ഡോപ്പമൈൻ ആണ് സന്തോഷമുൾപ്പെടെയുള്ള മനുഷ്യവികാരങ്ങൾ നിർണയിക്കുന്നത്. പാർക്കിൻസൺസ്, അൽഷിമേഴ്‌സ്, സ്‌കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന ഡോപ്പമൈന്റെ അളവ് നിർണയിക്കാൻ കഴിയുന്ന ഉപകരണമുണ്ടെങ്കിൽ ന്യൂറോളജിക്കൽ ചികിത്സാ രംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന ചിന്തയിൽ നിന്നുമാണ് കുസാറ്റ് ഗവേഷക 'ഡോപ്പാമീറ്റർ' എന്ന സെൻസർ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിയത്. കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആർ. റിസർച്ച് അസോസിയേറ്റ് ഡോ. ശാലിനി മേനോൻ സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് 'ഡോപ്പമീറ്റർ' എന്ന സെൻസർ ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. കോഴിക്കോടുള്ള 'പ്രോച്ചിപ്പ് ടെക്‌നോളജി' എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണവും ഉണ്ടായിരുന്നു.
പ്രോഗ്രാം ചെയ്യാവുന്ന ഈ ഉപകരണത്തിലെ ഡിസ്‌പോസിബിൾ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകൾ നിർണയിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രയോജനം. ചെലവുകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതും കൊണ്ടു നടക്കാൻ കഴിയുന്നതുമായ 'ഡോപ്പാമീറ്റർ' പോയിന്റ് ഒഫ് കെയർ രോഗനിർണയ ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാമ്പിളിന്റെ ഒരു തുള്ളി മാത്രമാണ് ആവശ്യമായി വരുന്നത്. വളരെ പെട്ടെന്നു തന്നെ ഫലം നൽകാനും ഈ ഉപകരണത്തിന് സാധിക്കും. 'ഡോപ്പമീറ്ററി'ന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |