SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 AM IST

ഉലകംചുറ്റും നാവികർക്കായി ഒരു നാടുണ്ട്, പാലക്കുന്ന്

adarv

കാസർകോട്: ഏതു കടലിടുക്കുവഴി കപ്പൽ പോയാലും അതിൽ ഒരു പാലക്കുന്നുകാരനെങ്കിലും കാണും. ഉദുമ പഞ്ചായത്തിലെ ചന്ദ്രഗിരിപ്പുഴയുടെ തീരത്തുള്ള പാലക്കുന്നിൽ അത്രയേറെയുണ്ട് കപ്പൽജീവനക്കാ‌ർ. ഉലകം ചുറ്റുന്ന നാവികർക്കു മാത്രമായി ഒരു നാവിക ക്ളബുള്ളതും ഈ നാടിന്റെ മാത്രം പ്രത്യേകത.

1992 മുതൽ പാലക്കുന്നിൽ പ്രവർത്തിക്കുന്നതാണ് കോട്ടിക്കുളം നാവിക ക്ലബ്. കടലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് കോട്ടിക്കുളം. ഇതിനെ ചുറ്റിവരുന്ന ഉദുമ, ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകളിലായി രണ്ടായിരത്തിലേറെ നാവികർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജോലിയെടുക്കുന്നുണ്ട്. 20 മുതൽ 60 വയസു വരെ പ്രായമുള്ളവർ. നാവികർ ഇല്ലാത്ത വീടുകൾ ഇവിടെ ചുരുക്കം. തേർഡ് ഓഫീസർ, സെക്കൻഡ് ഓഫീസർ, ചീഫ് ഓഫീസർ, ക്യാപ്ടൻ റാങ്കുകളിൽ തിളങ്ങുന്നവർ. ചരക്കുകപ്പലുകളിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ. 'സീമെൻ' എന്നാണ് ഇവർക്കെല്ലാം വിളിപ്പേര്. സൂപ്പർവൈസർ ജോലിയെടുക്കുന്ന ബോസൺമാരും കപ്പൽ വീൽ തിരിക്കുന്ന ഏബിൾ സീമെൻമാരും അക്കൂട്ടത്തിലുണ്ട്. ഏത് കടലിൽ കപ്പൽ ദുരന്തം ഉണ്ടായാലും ഇവിടത്തുകാർ ആ കപ്പലിൽ കാണുമോ എന്നാണ് ആശങ്ക. കപ്പലിൽ കൊള്ളക്കാരുടെ ആക്രമണമുണ്ടായാലും ആദ്യം എത്തുന്ന അന്വേഷണം പാലക്കുന്നിൽ നിന്നാവും!

ചുഴലിക്കാറ്റിൽ കടലിലേക്ക് തെറിച്ചുവീണ് കാണാതായവരും അത്ഭുതകരമായി രക്ഷപ്പെട്ടവരും ഈ നാട്ടുകാരായുണ്ട്. ഇവിടത്തുകാരിൽ നൂറോളം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്ക്.

നാടിന്റെ നാവിക ചരിത്രം

പാലക്കുന്നുകാർക്ക് 1960 കളിലും അതിനുശേഷവും മുംബയുമായി ബന്ധപ്പെട്ട് കച്ചവടവും കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നു. അവിടെ കപ്പലിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ഇടത്താവളം പാലക്കുന്നുകാരുടെ സ്ഥാപനങ്ങളുടെ അടുത്തായിരുന്നു. അവിടെ കപ്പൽ ജീവനക്കാരെ റിക്രൂട്ട് ചെയ്തപ്പോൾ പാലക്കുന്നുകാരും കയറിപ്പറ്റി. പേടിച്ചിട്ട് ആളുകൾ കപ്പലിൽ പോകാത്ത കാലമായിരുന്നു അത്. എന്നിട്ടും കപ്പൽജോലിക്ക് സന്നദ്ധരായവർ വീട്ടുകാരെയും നാട്ടുകാരെയും കപ്പൽ ജോലിക്കാരാക്കി. തലമുറകളായി അത് തുടർന്നപ്പോൾ പാലക്കുന്നുകാരിലധികവും കപ്പൽജീവനക്കാരായി. മുംബയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയവരും കപ്പലിനോടുള്ള ആഭിമുഖ്യം തുടർന്നു.

''മുംബയിൽ എത്തി റിക്രൂട്ടിംഗിൽ പങ്കെടുത്ത് കപ്പൽ ജീവനക്കാരനായി. 35 വർഷത്തോളം കപ്പലിൽ ജോലി ചെയ്തു. മരണത്തെ മുഖാമുഖം കാണാൻ വിധിക്കപ്പെട്ട കപ്പൽ ജീവനക്കാരുടെ കൂട്ടായ്മ ലോകത്തെ ആദ്യത്തെ സംരംഭമാണ്.

-പാലക്കുന്നിൽ കുട്ടി, പ്രസിഡന്റ്, കോട്ടിക്കുളം നാവിക ക്ലബ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAPPAL SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.