കൊച്ചി: പട്ടയ രേഖ കൈയിൽ കിട്ടിയതും കൗസല്യ വിങ്ങിപ്പൊട്ടി. സന്തോഷവും സങ്കടവും എല്ലാം മുഖത്ത് മിന്നിമറഞ്ഞു. കണയന്നൂർ താലൂക്കിൽ കണ്ണംചേരി വീട്ടിൽ കൗസല്യ ചോതിക്ക് (62) ഇന്നലെ അത്രമേൽ സന്തോഷമുള്ള ദിനമായിരുന്നു. ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. 30 ലേറെ വർഷമായി മണ്ണുപയോഗിച്ച് നിർമ്മിച്ച പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് കൗസല്യയും കൂലിപ്പണിക്കാരനായ മകൻ ജയേഷും താമസിക്കുന്നത്. ഭർത്താവ് ചോതി മരിക്കുന്നതുവരെയുള്ള ആഗ്രഹമായിരുന്നു തന്റെ 6.5 സെന്റ് സ്ഥലത്തിന്റെ പട്ടയം. ഇന്നാണ് അത് യാഥാർത്ഥ്യമായത്. പട്ടയമില്ലാത്തതിനാൽ വീട് പുതിക്കിപ്പണിയുന്നതിനോ വായ്പ എടുക്കുന്നതിനോ സാധിച്ചിരുന്നില്ല. പലനാളത്തെ ശ്രമം ഇപ്പോൾ സഫലമായി. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന കൗസല്യയ്ക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെ വീട് പണിയാനോ മോടി പിടിപ്പിക്കാനോ ഉള്ള സാമ്പത്തികവുമില്ല. ഇനി അടച്ചുറപ്പുള്ള വീടുണ്ടാക്കി താമസിക്കണമെന്നതാണ് കൗസല്യയുടെ ആഗ്രഹം. ഒപ്പം മകൻ രതീഷീനും 3 സെന്റിന് പട്ടയം ലഭിച്ചു. രതീഷും ഭാര്യ ടെസിയുമൊത്താണ് പട്ടയം ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |