തൃശൂർ: കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണിൽ കാണുന്ന സർക്കാരല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായുള്ള പട്ടയവിതരണ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിൽ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി ആശ്വാസം പകരുന്ന സർക്കാരാണിത്. മണ്ണിനോട് പൊരുതിയും പരിപാലിച്ചും ജീവിക്കുന്ന പതിമൂവായിരത്തിലേറെപ്പേർക്ക് പട്ടയവിതരണം വഴി ഭൂമിയിൽ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നത് സന്തോഷകരമാണ്. ഭൂരഹിതരായ മുഴുവൻ ആളുകൾക്കും അഞ്ച് വർഷത്തിനുള്ളിൽ ഭൂമിയും വീടും ലഭ്യമാക്കും. അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുകയാണ് ലക്ഷ്യം.
. യുണീക്ക് തണ്ടപ്പേർ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആധാർ അധിഷ്ഠിത തണ്ടപ്പേർ നൽകുന്ന സംസ്ഥാനമായി കേരളം മാറും. ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലാവും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാം. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകാനും ക്ഷേമപദ്ധതികളിലെ അനർഹരെ കണ്ടെത്താനും സാധിക്കും. ലാൻഡ് ബോർഡുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പാക്കാൻ കർമ്മപദ്ധതി തയ്യാറാക്കും. മിച്ചഭൂമിയും അനധികൃതഭൂമിയും കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഭൂരഹിതർക്ക് ഭൂമി കണ്ടെത്തുന്നതിനായി ലാൻഡ് ബാങ്ക് രൂപീകരിക്കും. നാലു വർഷം കൊണ്ട് കേരളത്തിലെ മൊത്തം ഭൂമിയുടെ ഡിജിറ്റൽ സർവേ നടത്തും.
12000 പേർക്ക് രേഖകൾ നൽകാനായിരുന്നു പദ്ധതിയെങ്കിലും പട്ടയവിതരണത്തിലെ സാങ്കേതികത്വം ലഘൂകരിച്ചതിനാൽ കൂടുതൽ നൽകാനായി. ഒന്നേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് കഴിഞ്ഞ സർക്കാർ കാലത്ത് പട്ടയം നൽകിയത് സർവകാല റെക്കാഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |