സി.ഇ.ടിയുമായി കരാറായില്ല
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നിർമ്മാണങ്ങൾക്കായുള്ള പുതിയ ലേ ഔട്ട് പ്ലാൻ വൈകുന്നു. 2020ൽ ചെന്നൈയിലെ കമ്പനി തയ്യാറാക്കിയ പ്ലാനിൽ വനംവകുപ്പ് തർക്കങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പുതിയ പ്ലാൻ തയ്യാറാക്കുന്നത്. ഇതിനായി തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിനെ (സി.ഇ.ടി )ചുമതലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും രണ്ടുകോടിയോളം രൂപ സി.ഇ.ടി ആവശ്യപ്പെട്ടതോടെ ചർച്ചകൾ വഴിമുട്ടി.
ചെന്നൈ കമ്പനി 56 ലക്ഷത്തോളം രൂപയ്‌ക്കാണ് സന്നിധാനത്തെ ലേഔട്ട് പ്ലാൻ തയാറാക്കിയത്. ഹൈപവർ കമ്മിറ്റി സി.ഇ.ടിയുമായി കരാറിന് നടത്തുന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയില്ല. നിലയ്‌ക്കലിൽ ലേഔട്ട് പ്ലാൻ വളരെ മികച്ച രീതിയിൽ പൂർത്തിയാക്കിയതിനാലാണ് സന്നിധാനത്തെ പ്ലാൻ തായാറാക്കാനും സി.ഇ.ടിയെ ചുമതലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 20 ഏക്കറുള്ള പമ്പയിൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഇനി നിർമ്മിക്കാനാവുന്നത് പമ്പ ഗണപതി ക്ഷേത്രം മുതൽ ഹിൽടോപ് വരെയുള്ള സുരക്ഷാപാലമാണ്. അടിയന്തര ഘട്ടങ്ങളിൽ വാഹനയാത്ര സാദ്ധ്യമാക്കുന്ന പാലത്തിനായി 29 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിവിധ മേഖലകളിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അടുത്തുതന്നെ സി.ഇ.ടിയെ ചുമതലപ്പെടുത്തും.
-ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് സിരിജഗൻ
സന്നിധാനത്തെ ലേഔട്ട് പ്ലാൻ തയ്യാറാക്കുന്നതിന് സി.ഇ.ടിയെ ചുമതലപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇതുവരെ തീരുമാനമായിട്ടില്ല.
-ദേവസ്വം മന്ത്രിയുടെ ഓഫീസ്
മാസ്റ്റർ പ്ലാൻ സന്നിധാനത്തും
പമ്പയിലും ക്ഷേത്ര സമുച്ചയമൊഴികെയുള്ള എല്ലാ നിർമ്മിതികളും ഒഴിവാക്കി, തീർത്ഥാടകർക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നിലയ്ക്കൽ ബേസ് ക്യാമ്പാക്കുക, പരിസ്ഥിതിക്കനുയോജ്യമായ രീതിയിൽ നിർമ്മാണപ്രവർത്തനം നടത്തുക മുതലായവയാണ് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 2050ഓടെ സന്നിധാനത്തിന് 150 മീറ്റർ ചുറ്റളവിൽ ഒരു കെട്ടിടങ്ങളും ഉണ്ടാകില്ല. നിലവിൽ ശ്രീകോവിലിന് സമീപമുള്ള തന്ത്രിമാരുടെ കേന്ദ്രമുൾപ്പെടെ വരും വർഷങ്ങളിൽ പൊളിച്ച്നീക്കും. തുടർന്ന് മെസിന്റെ ഭാഗത്തേക്ക് പുതിയ കെട്ടിടം നിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |