തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ജീവത്യാഗം വരിച്ചവരെ പുറത്താക്കി, ബ്രിട്ടീഷ് സാമ്രാജ്യത്തിന് രാജ്യത്തെ ഒറ്റു കൊടുത്തവരെ വീരനായകരാക്കി മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'മലബാർ കലാപം 100 വർഷം 100 സെമിനാർ' കാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര വസ്‌തുതകളെ വക്രീകരിച്ച് പുതിയ ചരിത്രം പടച്ചുണ്ടാക്കാനാണ് സംഘപരിവാർ ശക്തികളുടെ ശ്രമം. ചരിത്ര കൗൺസിലും അതിനെ പിന്തുണയ്‌ക്കുന്നു. നിരക്ഷരരും നിരായുധരുമായ സാധു കൃഷിക്കാരുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു മലബാർ സമരം. മാപ്പിളമാരുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചപ്പോൾ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബാണ് മലബാർ കലാപമെന്ന് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരും സഹകാരികളായ ചിലരുമാണ് മാപ്പിളപ്പോരാട്ടങ്ങൾക്ക് വർഗീയസ്വഭാവം നൽകിയത്. മലബാറിലെ ജന്മിമാർക്ക് കുടിയാൻമാരിലുണ്ടായിരുന്ന പൂർണ നിയന്ത്രണമാണ് ഈ സമരത്തിന്റെ ജന്മിത്ത വിരുദ്ധതയ്ക്ക് കാരണം. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമാണ് ഈ ജനകീയ പോരാട്ടത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. സുനിൽ പി. ഇളയിടം, വെങ്കിടേഷ് രാമകൃഷ്ണൻ,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്.സതീഷ്, ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |