കൊല്ലം: കാൽ മുറിച്ചു മാറ്റിയത് കാരണം ജോലി ചെയ്യാനാവാത്ത ഗൃഹനാഥനുള്ള കുടുംബത്തിന് പ്രത്യേക പരിഗണന നൽകി ബി.പി.എൽ കാർഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ചാത്തന്നൂർ താഴം സ്വദേശിനി ടി. പ്രശോഭന അമ്മയുടെ കാർഡ് ബി.പി.എൽ ആക്കാൻ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്. കമ്മിഷൻ താലൂക്ക് സപ്ലൈ ഓഫീസറിൽ നിന്നു റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിയുടെ ഭർത്താവ് കിടപ്പിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് 15 സെന്റ് സ്ഥലവും 1300 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുമുണ്ട്. 1000 ചതുരശ്ര അടിക്കു മുകളിലാണെങ്കിൽ മുൻഗണന കാർഡ് അനുവദിക്കാനാവില്ലെന്ന് താലൂക്ക് സപ്ളൈ ഓഫീസർ വിശദീകരിച്ചു. എന്നാൽ 15 സെന്റ് സ്ഥലവും വീടും മകന് ധന നിശ്ചയാധാരം നൽകിയതായി പ്രശോഭന പറഞ്ഞു. റേഷൻ കാർഡിൽ സ്റ്റേറ്റ് പ്രയോരിറ്റി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രശോഭനയുടെ ഭർത്താവിന് കുടുംബം പുലർത്താനാവാത്ത സാഹചര്യമുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി. ഭർത്താവ് സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. ഭർത്താവിന് സൗജന്യ ചികിത്സാ സഹായം ലഭിക്കണമെങ്കിൽ കാർഡ് ബി.പി.എൽ ആകേണ്ടതുണ്ട്. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |