നെന്മാറ: പത്ത് വർഷത്തെ ഒറ്റമുറി ജീവിതത്തിൽ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇന്ന് വിവാഹിതരാകും. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ രാവിലെ 10ന് നടക്കുന്ന വിവാഹത്തിൽ കെ.ബാബു എം.എൽ.എ പങ്കെടുക്കും. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
പ്രണയത്തിലായിരുന്ന അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശിയായ റഹ്‌മാനും അയൽവാസി സജിതയും 2010ലാണ് ഒറ്റമുറി വീട്ടിൽ ദാമ്പത്യം ആരംഭിച്ചത്. ഇലക്ട്രീഷ്യൻ ജോലിയും പെയിന്റിംഗ് ജോലിയും ചെയ്യുന്ന റഹ്‌മാൻ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലും അറിയാതെയാണ് സജിതയെ താമസിപ്പിച്ചത്. പത്ത് വർഷത്തിനു ശേഷം പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന ചിന്തയിൽ 2021 മാർച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക് സമീപം വാടക വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെ റഹ്‌മാനെ കാണാനില്ലെന്ന് വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സഹോദരൻ നെന്മാറയിൽ വെച്ച് റഹ്‌മാനെ കാണുകയായിരുന്നു. പൊലീസിൽ അറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാടക വീട്ടിൽ ഇരുവരും കഴിയുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് പത്ത് വർഷത്തെ ഒളിവുജീവിതത്തിന്റെ കഥ പുറത്തറിഞ്ഞത്. പ്രായപൂർത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു.
ഒന്നിച്ചു താമസിക്കുന്ന ഇരുവരും നിയമപരമായി വിവാഹിതരല്ലാത്തതിനാലാണ് വിവാഹിതരാകാൻ നടപടികൾ സ്വീകരിച്ചത്. വിവാഹ വസ്ത്രവും, മറ്റും പുരോഗമന കലാ സാഹിത്യ സംഘം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |