തൃശൂർ: ശക്തൻ മാർക്കറ്റ് വികസനത്തിന് കോർപറേഷൻ വിശദമായ പദ്ധതി സമർപ്പിച്ചാൽ ഫണ്ട് അനുവദിച്ച് നവംബറിൽ നിർമാണം തുടങ്ങുമെന്ന് സുരേഷ് ഗോപി എംപി. കേന്ദ്രസർക്കാരുമായി ആലോചിച്ച് 10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് ആലോചനയെന്ന് മേയർ എം.കെ. വർഗീസുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു. ഒരു കോടി രൂപ എം.പി ഫണ്ടിൽ നിന്നാണ് അനുവദിക്കുക. ശക്തൻമാർക്കറ്റിൽ വിദേശ രാജ്യങ്ങളിലുള്ളതിനു സമാനമായ ആധുനിക സൗകര്യങ്ങളോടെയുള്ള വ്യാപാര സമുച്ചയമാണ് നിർമ്മിക്കുക. ലോറിപ്പേട്ട, വാഹന പാർക്കിംഗ് ഏരിയ, ആധുനിക രീതിയിലുള്ള മത്സ്യമാംസ കടകൾ, പച്ചക്കറി പഴക്കടകൾ എന്നിവയും നിർമിക്കും. സാമ്പത്തിക തടസമുണ്ടായാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും പണം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഏപ്രിൽ മാസത്തോടെ പണി തീർക്കാവുന്ന തരത്തിലാകും പ്രവർത്തനങ്ങൾ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് സ്ഥാനാർത്ഥിയായിരുന്ന സുരേഷ്‌ഗോപി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചകൾക്കിടെയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബി.ജെ.പി ജില്ലാ നേതാക്കളെ അറിയിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ഡെപ്യുട്ടി മേയർ രാജശ്രീ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, എൻ. പ്രസാദ്, നിജി , ഡോ. ആതിര, എൻ.വി. രാധിക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |