കാർഡിയോളജി മേധാവിയും കെ.എച്ച്.ആർ.ഡബ്ല്യു.എസും നേർക്കുനേർ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിലുള്ള കാത്ത് ഐ.സി.യുവിലേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ എന്നിവയ്ക്ക് വിധേയരാകുന്ന രോഗികളെ മാറ്റുന്നത് വാർഡിലേക്ക്.
കാർഡിയോളജി വിഭാഗം മേധാവിയും കെ.എച്ച്.ആർ.ഡബ്ല്യു.എസും (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി) തമ്മിലുള്ള ശീതയുദ്ധമാണ് പ്രതിസസന്ധിക്ക് കാരണം. കാത്ത് ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടവരെ കാർഡിയോളജി വാർഡായ 22ലേക്കാണ് മാറ്രുന്നത്. ഇതുവഴി രോഗികൾക്ക് അണുബാധയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു.
കെ.എച്ച്.ആർ.ഡബ്ല്യു.എസ് കാലങ്ങളായി രോഗികളിൽ നിന്ന് ഈടാക്കുന്ന പാക്കേജ് ഫീസ് ഒഴിവാക്കണമെന്ന കാർഡിയോളജി വിഭാഗം മേധാവിയുടെ വാക്കാലുള്ള നിർദ്ദേശം പാലിക്കപ്പെടാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് വിവരം.
വിഷയത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. പാവപ്പെട്ട ഹൃദ്രോഗികൾക്ക് സർക്കാർ ആനുകൂല്യങ്ങളുടെ പരിരക്ഷയിൽ മികച്ച ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. അധികാരികളുടെ വാശി തുടർന്നാൽ അത് വകുപ്പിന് തീരാക്കളങ്കമാകും.
തർക്കം 2500 രൂപയിൽ
ആശുപത്രി വികസന കമ്മിറ്റിയുടെയും കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെയും രണ്ട് കാത്ത്ലാബും കാത്ത് ഐ.സിയുമാണ് നിലവിലുള്ളത്. പ്രതിദിനം ശരാശരി 17പേരെയാണ് രണ്ട് ലാബുകളിലുമായി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ ഘടിപ്പിക്കൽ എന്നിവയ്‌ക്കായി വിധേയരാക്കുന്നത്. തുടർന്ന് ഇവരെ അണുബാധയേൽക്കാതിരിക്കാൻ 24 മണിക്കൂർ മുതൽ നാലു ദിവസംവരെ കാത്ത് ഐ.സി.യുവിൽ പ്രവേശിപ്പിക്കും. കെ.എച്ച്.ആർ.ഡബ്യു.എസിന്റെയും ആശുപത്രി വികസന സമിതിയുടെയും കാത്ത് ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതിന് 2500രൂപ വീതം പാക്കേജ് ഫീസായി ഈടാക്കാറുണ്ട്. രോഗികളുടെ ഇൻഷ്വറൻസിലാണിത് ഉൾപ്പെടുത്താറുള്ളത്. 2019 ഡിസംബറിൽ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഉത്തരവിറക്കി. എന്നാൽ കഴിഞ്ഞയാഴ്ച കാർഡിയോളജി മേധാവി കാത്ത് ഐ.സി.യുവിന്റെ ചുമതലയുള്ള ജീവനക്കാരോട് പാക്കേജ് ഫീസ് വാങ്ങരുതെന്ന് നിർദ്ദേശിച്ചെങ്കിലും കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി ഉത്തരവിറക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. പിന്നാലെ കാർഡിയോളജി മേധാവി ഇനിയൊരു നിർദ്ദേശമുണ്ടാകുന്നതുവരെ കാത്ത് ലാബിലേക്ക് രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന സർക്കുലർ ഇറക്കി. ഇതോടെ കാർഡിയോളജിയിലെ നാല് യൂണിറ്റ് മേധാവികളും ധർമ്മസങ്കടത്തിലായി. ആശുപത്രി വികസന കമ്മിറ്റിയുടെ കാത്ത് ലാബിൽ പഴയനില തുടരുകയാണ്.
പ്രതിദിനം 17 കേസുകൾ
'കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ കാത്ത് ഐ.സി.യു പ്രവർത്തനസജ്ജമാണ്. ആവശ്യത്തിന് ജീവനക്കാരെയും ഉറപ്പാക്കിയിട്ടുണ്ട്. അധിക ചാർജ്ജൊന്നും ഈടാക്കുന്നില്ല. നിലവിലെ പ്രശ്‌നമെന്താണെന്ന് അറിയില്ല.'
-പി.കെ. സുധീർബാബു, എം.ഡി,
കെ.എച്ച്.ആർ.ഡബ്ല്യു.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |