കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാലായിൽ പൊലീസ് സമാധാനയോഗം വിളിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പങ്കടുത്തു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ച് സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാദര്‍ പോള്‍ തേലക്കാട്ട് രംഗത്തെത്തി. വേണ്ടത്ര ചിന്തയില്ലാത്ത നടപടിയാണ് ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. സഭയ്ക്കുള്ള ആശങ്കകള്‍ സൗഹാര്‍ദപരമായി സമുദായ നേതാക്കളോട് പറയാന്‍ അദ്ദേഹം തയാറായില്ല. സൗഹാര്‍ദത്തിന്റെ സംഭാഷണ വഴിയില്‍നിന്ന് മാറി വൈരുദ്ധ്യാത്മക തര്‍ക്കയുദ്ധത്തിനാണ് തയാറായത്. സമാധാനവും സൗഹൃദവും കാംക്ഷിക്കുന്ന കത്തോലിക്കരുടെയോ ക്രിസ്ത്യാനികളുടെയോ നിലപാടല്ല ഇതെന്നും ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. അതേസമയം, പോള്‍ തേലക്കാട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |