പാലക്കാട്: ഒടുവിൽ റഹ്മാനും സജിതയും വിവാഹിതരായി. വീട്ടിലെ ഒറ്റമുറിയിൽ ആരുമറിയാതെ പത്തുകൊല്ലം ഒളിപ്പിച്ച സജിതയെ റഹ്മാൻ നിയമപരമായി വിവാഹം കഴിച്ചത് നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു. ആരുമറിയാതെ കാമുകിയായ സജിതയെ പത്തുകൊല്ലത്തോളം തന്റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ഒളിപ്പിച്ച് താമസിപ്പിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.
പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് ഗ്രാമത്തിലാണ് സിനിമയെ വെല്ലും സംഭവങ്ങൾ അരങ്ങേറിയത്. റഹ്മാന്റെ വീട്ടില്‍നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് സജിതയുടെ വീട്. .പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ ഒളിപ്പിച്ചത്.19 വയസുള്ളപ്പോഴാണ് സജിതയെ കാണാതാകുന്നത്. റഹ്മാന് അപ്പോള്‍ വയസ് 24. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നാടൊട്ടുക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റഹ്മാനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സജിതയെ ഒളിവിൽ പാർപ്പിച്ചു തുടങ്ങിയ സമയത്ത് റഹ്മാൻ മുറിവിട്ട് പുറത്തിറങ്ങിയിരുന്നില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിക്കാൻ അനുവദിച്ചതുമില്ല. മുറിയിലേക്ക് വീട്ടുകാര്‍ കടക്കുന്നത് തടയാനായി, ഇലക്ട്രീഷ്യനായ റഹ്മാന്‍ ചില മുൻകരുതലും സ്വീകരിച്ചിരുന്നു. ബന്ധുക്കളിൽ ചിലർ വിചാരിച്ചിരിക്കാതെ സജിതയെ കണ്ടെത്തിയതോടെയാണ് പത്തുവർഷത്തെ അജ്ഞാത ജീവിതത്തെക്കുറിച്ച് നാടറിഞ്ഞത്.
വിവരം പുറത്തു വന്നതോടെ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ കഴിഞ്ഞതെന്നായിരുന്നു സജിത മൊഴിനൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |