തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടർന്ന് കോൺഗ്രസിൽ രാജി അവസാനിക്കുന്നില്ല. കൊല്ലത്തുനിന്നുള്ള കോൺഗ്രസ് നേതാവ് ജി രതികുമാറാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. എ.കെ.ജി സെന്ററിലെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് രതികുമാർ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. കെ പി സി സി പ്രസിഡന്റിന് അദ്ദേഹം രാജിക്കത്ത് കൈമാറി.
കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിൽ വച്ചതു പോലെയാണെന്നും കോൺഗ്രസ് വിട്ടവർ സിപിഎമ്മിൽ ചേർന്നത് പാർട്ടിയുടെ പൊതുസ്വീകാര്യത വർദ്ധിച്ചതിന് തെളിവാണെന്നും രതികുമാർ പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ. അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്താണ് ആദ്യം കോൺഗ്രസിൽ നിന്ന് രാജിവച്ചത്. അടുത്തകാലം വരെ കെ.പി.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാർ ഇന്നലെയാണ് പാർട്ടി വിട്ടത്.
ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയർന്ന കലാപം ഒരുവിധം അടങ്ങിയതിൽ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് നേതാക്കന്മാരുടെ രാജി തുടരുന്നത്. ഇത് പാർട്ടി നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തിൽ അസംതൃപ്തിയുള്ളവർക്ക് ഇനിയും പാർട്ടി വിട്ടു പോകാൻ രാജികൾ പ്രചോദനമാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |