കോട്ടയം: കീടനാശിനിയുടെ പ്രയോഗം കുറച്ച്, ശാസ്ത്രീയതയിലൂന്നി അപ്പർകുട്ടനാട്ടിലെ കൃഷിയിൽ മാറ്റം വരുത്താൻ മാർഗനിർദേശവുമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം. രണ്ട് പതിറ്റാണ്ടായി വിതയ്ക്കുന്ന 'ഉമ' വിത്തിന് പകരം വേഗം വിളവെടുക്കാവുന്ന മറ്റ് വിത്തിനങ്ങൾ ഉപയോഗിക്കാനാണ് നിർദേശം. വേനൽമഴയിൽ പുഞ്ചകൃഷിക്കുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത എം.ഒ 21 പ്രത്യാശ, എം.ഒ 22 ശ്രേയസ്, എം.ഒ 23 പൗർണമി എന്നീ വിത്തിനങ്ങളും മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത 'മനുരത്ന'യും കൃഷി ചെയ്യാനാണ് നിർദേശം. ഉമ പോലെ ഏക്കറിന് 2.5 മുതൽ 3 ടൺ വരെ വിളവ് കിട്ടും. നെൽമണിക്ക് വലിപ്പം കൂടുതലുണ്ടെന്നതാണ് പ്രത്യേകത.
മാർഗനിർദേശം
നവംബർ ആദ്യം തുടങ്ങുന്ന വിതയ്ക്കൽ ഡിസംബർ പകുതിവരെ നീളും. ഇതിനനുസരിച്ച് കൊയ്ത്തും താമസിക്കും. വേനൽമഴയ്ക്കു മുൻപേ കൊയ്‌തെടുക്കാൻ കഴിയാതെ നെല്ല് നശിക്കും. രോഗബാധ, വരിനെല്ല് എന്നിവയുടെ ഉപദ്രവവും പതിവാണ്. പുതിയ വിത്തിനങ്ങൾ ഒക്ടോബർ അവസാന വാരത്തിൽ വിത ആരംഭിച്ചാൽ മാർച്ച് 15നുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കാം.
പ്രത്യേകതകൾ
ഉമ വിത്ത് കൊയ്യാൻ 125 ദിവസം വരെയെടുക്കുമ്പോൾ പുതിയ വിത്തിനങ്ങൾ 110 ദിവസം കൊണ്ട് കൊയ്യാം. മനുരത്ന 95 ദിവസമെത്തുമ്പോൾ കൊയ്യാറാകും. ശ്രേയസ്, പൗർണമി ഇനങ്ങൾക്ക് രോഗ പ്രതിരോധ ശേഷി കൂടുതലുണ്ട്. ചൂടിനെ പ്രതിരോധിക്കും. വളവും കുറവ് മതി. വളപ്രയോഗം കുറയുന്നത് മലിനീകരണവും കുറയ്ക്കും. ചോറിന് രുചി കൂടുതലാണ്.
ചെയ്യേണ്ടത്
ഒക്ടോബർ പകുതിക്ക് വെള്ളം വറ്റിക്കണം
ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം നടപ്പാക്കണം
മണ്ണ് പരിശോധിച്ച ശേഷം വളപ്രയോഗം
'' ശാസ്ത്രീയ കൃഷിയിലൂടെ വളപ്രയോഗവും കീടനാശിനിയും ചെലവും കുറയ്ക്കുന്നത് കർഷകനും മണ്ണിനും ഒരു പോലെ ഗുണകരമാണ്. നേരത്തെ കൊയ്ത്ത് പൂർത്തിയാകുമ്പോൾ വേനൽ മഴയിൽ നിന്നും രക്ഷനേടാം. തൂക്കമുള്ള നെല്ലു കിട്ടുന്നതിനും പ്രയോജനപ്പെടും''
- ഡോ.എം.സുരേന്ദ്രൻ, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |