SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.17 PM IST

ട്രിബ്യൂണലിൽ ഇഷ്ടക്കാർക്ക് നിയമനം, നിയമവാഴ്ചയുള്ള രാജ്യത്ത് ഇത് അനുവദിക്കാനാവില്ല, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

supreme-court

ന്യൂഡൽഹി: രാജ്യത്തെ ട്രിബ്യൂണൽ നിയമനങ്ങളിൽ കേന്ദ്ര സർക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം.

'ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവാഴ്ചയാണ് നിലനിൽക്കുന്നത്. ജഡ്ജിമാർ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് സമിതികൾ നൽകുന്ന ശിപാർശകൾ അവഗണിച്ച് കേന്ദ്രസർക്കാരിന് ഇഷ്ടമുളളവർക്ക് നിയമനം നൽകുന്ന നടപടികൾ അംഗീകരിക്കാനാകില്ല.' - ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ തവണ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്രത്തിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഇത്തവണ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, ഇൻകംടാക്സ് അപ്പലെറ്റ് ട്രിബ്യൂണൽ എന്നിവയിൽ അംഗങ്ങളെ നിയമിച്ച രീതിയാണ് കോടതിയെ ചൊടിപ്പിച്ചത്.

'നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലെ നിയമനങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് സമിതിയിൽ ഞാനും അംഗമായിരുന്നു. 534 പേരെ ജുഡിഷ്യൽ തസ്തികയിലേക്കും 400 പേരെ സാങ്കേതിക തസ്തികയിലേക്കും അഭിമുഖം നടത്തി.

9 പേരെ ജുഡിഷ്യൽ അംഗങ്ങളായും 10 പേരെ സാങ്കേതികഅംഗങ്ങളായും സമിതി നിർദ്ദേശിച്ചു. എന്നാൽ ഈ പട്ടികയിലെ നാല് പേർക്കാണ് കേന്ദ്രം നിയമന കത്തുകൾ അയച്ചിരിക്കുന്നത്. മറ്റുള്ളവരെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും നിയമിക്കുന്നു. മെയിൻ ലിസ്റ്റ് അവഗണിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണിത്. ഹൈക്കോടതിയിലെ റിട്ട. ജഡ്ജിമാരെയാണ് ട്രിബ്യൂണലിൽ ജുഡിഷ്യൽ അംഗങ്ങളായി പരിഗണിക്കുന്നത്. 65 വയസുവരെയാണ് കാലാവധി. നിയമങ്ങളിൽ നിങ്ങൾ രണ്ട് വർഷത്തെ കാലതാമസം വരുത്തി. ശേഷിക്കുന്ന ഒരു വർഷത്തേക്ക് ട്രിബ്യൂണലിൽ അംഗമാകാൻ ആരാണ് തയാറാവുകയെന്നും 'ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

ട്രിബ്യൂണൽ നിയമനങ്ങളിൽ വിശദമായ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് രണ്ട് ആഴ്ച സമയം സുപ്രീംകോടതി അനുവദിച്ചു. മദ്രാസ് ബാർ അസോസിയേഷൻ കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ ട്രിബ്യൂണൽ നിയമനങ്ങൾ പൂർത്തിയാക്കണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവു വിമർശിച്ചു.

അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ്

'എന്ത് തരം നിയമനങ്ങളാണ് നിങ്ങൾ നടത്തിയിരിക്കുന്നതെന്നാണ്' അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

' ട്രിബ്യൂണൽ നിയമനങ്ങൾ വേഗത്തിലാക്കാൻ ഉടൻ അഭിമുഖം നടത്തണമെന്ന് നിങ്ങൾ ആവശ്യപ്പട്ടു. കൊവിഡ് കാലത്ത് രാജ്യം മുഴുവൻ ഇതിനായി അലഞ്ഞു. ജസ്റ്റിസ് സൂര്യകാന്തും എനിക്കൊപ്പമുണ്ടായിരുന്നു. നിരവധി അഭിമുഖങ്ങൾക്ക് ശേഷമാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. ഒട്ടേറെ സമയം ഇതിനായി പാഴാക്കി. എന്നാൽ അയാളെ നിയമിക്കാനാകില്ലെന്ന് സർക്കാർ പറയുന്നതിൽ എന്ത് ന്യായമാണ്. നിങ്ങളുടെ തീരുമാനം അതീവ നിരാശാജനകമാണ്. ഇൻകംടാക്സ് അപ്പലെറ്റ് ട്രിബ്യൂണലിലും ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനിലെ നിയമനങ്ങളിലും സമാന പിഴവുണ്ടായിട്ടുണ്ട്.' ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുനഃപരിശോധിക്കാമെന്ന് കേന്ദ്രം
തിരഞ്ഞെടുപ്പ് സമിതി നൽകുന്ന ശിപാർശകൾ നിരാകരിക്കാൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്ന് യു.പി.എസ്.സി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുള്ളതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആ വിധിയുടെ അടിസ്ഥാനത്തിലാണ് വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയത്. എന്നാൽ കോടതി വിമർശിച്ച സാഹചര്യത്തിൽ നിയമന ശിപാർശ പുനഃപരിശോധിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVAXINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.