ലക്നൗ: ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിലെത്താതെ തടയുമെന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇതിഹാദ്-ഉൾ-മുസ്ളീമിൻ(എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക എന്നതാണ് തന്റെ പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും ഒവൈസി പറഞ്ഞു. തന്റെ പാർട്ടിയുടെ പേരിൽ മുസ്ളീമിൻ എന്ന് ഉൾപ്പെടുത്തിയത് അംബേദ്‌കർ ഭരണഘടനയിൽ പരാമർശിച്ച രാഷ്‌ട്രീയ പ്രാതിനിധ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വരുന്ന തിരഞ്ഞെടുപ്പിൽ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് തനിക്കുളളതെന്നും ഒന്ന് പാർട്ടിയിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, മറ്റൊന്ന് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുക എന്നിവയാണെന്ന് ഒവൈസി പറഞ്ഞു. എന്നാൽ ഇതിനായി ആരെങ്കിലുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിന് ശേഷം പറയാമെന്ന് അദ്ദേഹം മറുപടി നൽകി.
ജയിലിലുളള ക്രിമിനൽ കേസ് പ്രതികൾക്ക് വരെ സ്ഥാനാർത്ഥിത്വം നൽകിയതെന്ത് എന്ന ചോദ്യത്തിന് ക്രിമിനൽ കേസ് പ്രതികളായ 37 എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തത് എന്തെന്ന മറുചോദ്യമാണ് ഒവൈസി നൽകിയത്. ഉത്തർ പ്രദേശിൽ 19 ശതമാനമുളള മുസ്ളീം ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ ബിജെപിയോ, എസ്.പിയോ, ബിഎസ്‌പിയോ തയ്യാറായിട്ടില്ലെന്ന് ഒവൈസി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |