ആലപ്പുഴ: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നവയിൽ, ആദ്യ 3 (ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ച സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കി.
രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
രേഖകൾ ഹാജരാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നൽകാത്ത സാഹചര്യത്തിൽ നിലവിലെ പട്ടിക മറികടന്ന് രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ എൻ.എച്ച്.ഐ ഉത്തരവിറക്കി. രേഖകൾ സമർപ്പിക്കുന്നതിന് ഭൂ ഉടമകൾക്ക് വില്ലേജ് ഓഫീസർമാർ നോട്ടീസ് നൽകി.
രേഖകൾ സമർപ്പിക്കാത്ത ഭൂ ഉടമകൾ വില്ലേജ് ഓഫീസർമാർ നൽകുന്ന നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തഹസീൽദാർ ഓഫീസിൽ സമർപ്പിക്കണം. രേഖകൾ നൽകാൻ വീണ്ടും കാലതാമസം വരുത്തിയാൽ അങ്ങനെയുള്ളവരുടെ നഷ്ടപരിഹാരം അവാർഡ് ചെയ്ത് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും.
രേഖകൾ ഹാജരാക്കാത്തവർക്ക് അവാർഡ് പാസായതിന് ശേഷമുള്ള തുകയ്ക്ക് 12ശതമാനം പലിശ ലഭിക്കില്ല. ഒരു ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുക്കൽ ജോലികൾ നടക്കുന്നത്.
4,354 കെട്ടിടങ്ങൾ ഒഴിപ്പിക്കും
തുറവൂർ മുതൽ ഓച്ചിറവരെ 8,386 വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലെ 4,354 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇല്ലാതാകും. 2,351പേരുടെ സ്ഥലം ഏറ്റെടുക്കുന്നതിന് ആദ്യ ഗഡുവായി 906കോടി രൂപ അനുവദിച്ചു. 57 കേസുകളിലായി 20.64 കോടി രൂപ സ്ഥലമുടമകൾക്ക് കൈമാറി. 0.7438 ഹെക്ടർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അനുവദിച്ച തുകയുടെ 50ശതമാനത്തിൽ അധികം തുക ചെലവഴിച്ചാലെ രണ്ടാം ഗഡു അനുവദിക്കൂ. മുൻഗണന നോക്കാതെ രേഖകൾ ഹാജരാക്കുന്നവർക്ക് തുക വിതരണം ചെയ്യാനുള്ള അനുമതിക്കായി എൽ.എ വിഭാഗം ദേശീയപാത അറോറിട്ടിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ആദായ നികുതി നൽകേണ്ട
നഷ്ടപരിഹാരം കൈപ്പറ്റുന്നവരിൽ നിന്ന് ആദായ നികുതി (ടി.ഡി.എസ്) പിടിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർബന്ധിത സ്ഥലമെടുപ്പായതിനാൽ 2013ലെ കേന്ദ്രസർക്കാർ നിയമത്തിലെ 96-ാം വകുപ്പ് അനുസരിച്ച് ആദായനികുതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഹൈവേ ആക്ട് അനുസരിച്ചുള്ള നിയമം ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി പിടിക്കണമെന്ന് നിർദേശിച്ചിരുന്നത്.
തുറവൂർ മുതൽ ഓച്ചിറ വരെ
ഏറ്റെടുക്കേണ്ട ഭൂമി: 107 ഹെക്ടർ
ആവശ്യമായ തുക: 3,100 കോടി
വസ്തു ഉടമകൾ: 8,386
അനുവദിച്ച തുക: 906കോടി
"
വിലനിർണയം പൂർത്തീകരിച്ച വ്യക്തികൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. രേഖകൾ ഹജരാക്കാത്ത വ്യക്തികളുടെ നഷ്ടപരിഹാര തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച് സ്ഥലം ഏറ്റെടുക്കും. ഇവർക്ക് തുക പാസാകുന്ന നാൾ മുതലുള്ള പലിശ നൽകില്ല.
ഡെപ്യൂട്ടി കളക്ടർ (എൽ.എ),
എൻ.എച്ച് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |