യോഗനാദം 2021 സെപ്തംബർ 15 ലക്കം എഡിറ്റോറിയൽ
.......................................................
''മൃദുഭാവേ, ദൃഢകൃത്യേ'' എന്നാണ് കേരള പൊലീസിന്റെ ആപ്തവാക്യം. പക്ഷേ മൃദുഭാവം കേരള പൊലീസിനുണ്ടോ... ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പൊലീസ് അവർക്ക് ശാപമായി മാറുന്ന കാഴ്ചകൾക്കാണ് സംസ്ഥാനം സമീപകാലത്ത് സാക്ഷിയാകുന്നത്.
ജനസേവകരാണ് പൊലീസ്. അത് ഇതുവരെ മനസിലാക്കാത്ത, സേനയിലെ കുറച്ചുപേരാണ് ഈ പ്രശ്നങ്ങളുടെയൊക്കെ അടിവേര്. അവരെ പറിച്ചെറിയുന്നതിന് പകരം വെള്ളവും വളവും നൽകി സംരക്ഷിക്കുന്ന മേലുദ്യോഗസ്ഥരെയും സേനയിലെ സംഘടനാ നേതാക്കളെയും ഇത്തരം നാണംകെട്ട കേസിൽ ഇടപെടുന്ന രാഷ്ട്രീയ നേതാക്കളെയും വേണം ഈ ദുരവസ്ഥയ്ക്ക് കുറ്റം പറയാൻ. പൗരന്മാരുടെ അന്തസ് സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങളുള്ള നാട്ടിലാണ് പൊലീസിന്റെ ഈ അഴിഞ്ഞാട്ടം.
കഴിഞ്ഞമാസം തോന്നയ്ക്കലിൽ പിങ്ക് പൊലീസിന്റെ കാറിൽനിന്ന് പൊലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മൂന്നാം ക്ളാസുകാരിയായ മകളെയും റോഡിൽ പരസ്യവിചാരണ ചെയ്ത് അപമാനിച്ച സംഭവം മലയാളികളുടെ മന:സാക്ഷിയെ പിടിച്ചുലച്ചതാണ്. ഫോൺ പിന്നീട് കാറിൽ നിന്ന് തന്നെ കിട്ടി. പൊതുജനമദ്ധ്യത്തിൽ അപമാനിക്കപ്പെട്ട ദരിദ്രനും ദളിതനുമായ
ജയചന്ദ്രനോടും മകളോടും ഇനി ആര് എങ്ങനെ പ്രായശ്ചിത്തം ചെയ്തിട്ടും എന്ത് കാര്യം ? സമാനമായ മറ്റൊരു സംഭവമാണ് കുഞ്ഞിനെ കാറിൽ പൂട്ടിയിട്ട് ബാലരാമപുരം പൊലീസ് കാണിച്ച പരാക്രമം. നിരവധി സമാന സംഭവങ്ങളും തൊട്ടുപിന്നാലെ വെളിച്ചത്തുവന്നു. സമ്പത്തും സ്വാധീനശേഷിയുമുള്ളവന്റെ മുന്നിൽ മുട്ടിലിഴയുന്ന പൊലീസിനെയും നാം കാണുന്നതാണ്. അവരുടെ നിയമലംഘനങ്ങൾക്ക് നേരെ ഇത്തരം പരാക്രമം കാണിക്കാൻ മുതിരാത്തവരാണ് പാവപ്പെട്ടവന്റെ മേൽ ഇല്ലാത്തതോ നിസാരമായതോ ആയ കുറ്റങ്ങൾ ആരോപിച്ച് കുതിര കയറുന്നത്. അധികാരം പ്രയോഗിക്കാൻ സൗകര്യം പാവങ്ങളുടെ അടുത്താണല്ലോ.
ജയചന്ദ്രനെയും മകളെയും അപമാനിച്ച പൊലീസുകാരിയെ വെള്ളപൂശി നല്ലനടപ്പിന് വീടിനടുത്തേക്ക് മാറ്റിയാണ് മേലധികാരികൾ 'ശിക്ഷിച്ച'ത്. ഇത്തരം സമീപനമാണ് ഇവർക്ക് വളമാകുന്നത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം നമ്മുടെ പൊലീസ് സേന നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ചവച്ചവരാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനങ്ങളിലൊന്ന് കേരളത്തിലാണ്. കുറ്റാന്വേഷണ മികവിലും പിന്നിലല്ല. ബിരുദവും ബിരുദാനന്തബിരുദവും ബി.ടെക്കും വരെ പാസായവർ സിവിൽ പൊലീസ് ഓഫീസർമാരായി ജോലിയെടുക്കുന്ന നാടാണിത്. ഇത്രയും വിദ്യാസമ്പന്നരായ പൊലീസുകാർ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാനിടയില്ല. സമർത്ഥരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നമ്മുടെ പ്രത്യേകതയാണ്. എന്നിട്ടും കുറേപ്പേരുടെ പിഴവുകൾക്ക് സേനയൊന്നാകെ അപമാനിതരാകുന്നു.
ജനങ്ങളോട് മാന്യമായി ഇടപെടാത്ത, മോശം ഭാഷയും മർദ്ദനമുറകളും പ്രയോഗിക്കുന്ന പൊലീസുകാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാട് സർക്കാർ എടുത്താൽ മാത്രമേ ഈ മാനക്കേടിൽ നിന്ന് കേരളം രക്ഷപ്പെടൂ. സംസ്ഥാന സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികളുടെയെല്ലാം നിറം കെടുത്തുന്നവരായി സേനയിലെ ഇക്കൂട്ടർ മാറുകയാണ്. മാതൃകാപരമായ ഒട്ടേറെ നിലപാടുകളും നടപടികളും സ്വീകരിച്ച ഈ സർക്കാർ പൊലീസിന്റെ സ്വഭാവ പരിഷ്കരണം കൂടി നയപദ്ധതിയായി ഏറ്റെടുക്കണം.
ക്രമസമാധാന ചുമതലയിൽ അട്ടിപ്പേറു കിടക്കുന്ന കുറേ പൊലീസുകാരാണ് പ്രശ്നങ്ങളുടെയൊക്കെ അടിസ്ഥാനമെന്നാണ് മനസിലാകുന്നത്. മോശം സർവീസ് റെക്കോഡുള്ളവർക്ക് പകരം ക്യാമ്പുകളിൽ കഴിയുന്ന വിദ്യാസമ്പന്നരായ സ്വഭാവ ഗുണമുള്ളവരെ തിരഞ്ഞുപിടിച്ച് പ്രത്യേക പരിശീലനം നൽകി ലോക്കൽ സ്റ്റേഷനുകളിലേക്ക് നിയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണം. വലുതും ചെറുതുമായ സംഘർഷ സാഹചര്യങ്ങൾ പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ നമ്മുടെ പൊലീസ് ഇനിയും പഠിക്കാനുണ്ട്. ഇത്തരം പോരായ്മകൾ കൂടി പരിഹരിക്കാനാകണം.
എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ കയറാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സാമാന്യജനങ്ങൾ. ഗതികെട്ട സാഹചര്യത്തിലാകും അവർ പൊലീസിനെ സമീപിക്കുക. അവരെ വിളിച്ചിരുത്തി ദയാപൂർവം സ്നേഹത്തോടെ ന്യായമായി ഇടപെട്ടാൽത്തന്നെ പൊലീസിന് സൽപ്പേര് താനെ വന്നുചേരും. തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും മുഷ്ക് കാണിച്ചും അധികാരം സ്ഥാപിക്കുന്ന പൊലീസ് കാലം കഴിഞ്ഞു. എടാ, എടീ വിളികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളും അതിന്റെ സാക്ഷ്യങ്ങളാണ്. വികസിത രാജ്യങ്ങളിലെ പൊലീസുകാരെ പോലെ ജനങ്ങളുടെ സുഹൃത്തും സേവകനും രക്ഷകനുമായി മാറാൻ നമ്മുടെ പൊലീസ് സേനയ്ക്കും സാധിക്കും. അങ്ങനെയൊരു സംസ്കാരം സൃഷ്ടിച്ചെടുക്കണമെന്നേയുള്ളൂ. കുഴപ്പക്കാരും ക്രിമിനലുകളുമായവരോട് ഇടപെടുംപോലെയല്ല സാധാരണ ജനങ്ങളോട്, വിശേഷിച്ച് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോട് ഇടപെടേണ്ടതെന്ന സന്ദേശമാണ് പൊലീസുകാരിലേക്കെത്തിക്കേണ്ടത്. ജോലിഭാരവും തുടർച്ചയായ ഡ്യൂട്ടിയും മേലധികാരികളുടെ മയമില്ലാത്ത നിലപാടുകളും മറ്റും മൂലം പലപ്പോഴും സമ്മർദത്തിൽ കഴിയുവന്നവരാണ് പൊലീസുകാർ. കുറച്ചുകൂടി സമാധാനപരമായ തൊഴിൽ സാഹചര്യം അവർക്ക് ഉറപ്പാക്കുകയും വേണം.
സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞാടുന്ന കാലമാണിത്. കാമറക്കണ്ണുകൾക്ക് മുന്നിലാണ് നാമെല്ലാവരും. മൊബൈൽ ഫോണുള്ളവരെല്ലാം മാദ്ധ്യമപ്രവർത്തകരായി മാറിക്കഴിഞ്ഞു. ചെറിയൊരു വീഴ്ച പോലും നിമിഷങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ലക്ഷങ്ങൾക്ക് ദൃശ്യമാകുമെന്ന കാര്യം കൂടി പൊലീസുകാരുൾപ്പടെ എല്ലാ സർക്കാർ ജീവനക്കാരും ഓർക്കുന്നത് നല്ലതാണ്. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ്. അപ്രിയമായ ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ കേസെടുത്തും ഭീഷണിപ്പെടുത്തിയും ബുദ്ധിമുട്ടിച്ചും തോല്പിക്കാൻ ശ്രമിക്കുന്നവരാകരുത് നമ്മുടെ പൊലീസ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങുന്നവർ അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. പൊലീസിന് മാത്രമല്ല, എല്ലാ സർക്കാർ ജീവനക്കാർക്കും മൃദുഭാവം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഈ സർക്കാരിനെങ്കിലും അത് സാധിക്കുമാറാകട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |