പെരിയ: കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സർവ്വകലാശാലകളിൽ വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫിൽ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് തുടക്കം. വിവിധ പി.ജി., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ഇന്നലെ നടന്നത്. രാജ്യത്ത് 150ലധികം നഗരങ്ങളിൽ പരീക്ഷ നടന്നു.
പെരിയ കേരള കേന്ദ്ര സർവ്വകലാശാല സെന്ററിൽ രണ്ട് ഘട്ടങ്ങളിലായി 120 പേർ പരീക്ഷയെഴുതി. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പരീക്ഷാ കേന്ദ്രം സന്ദർശിച്ചു. ഈ മാസം 16, 23, 24 തീയതികളിലാണ് ഇനി പരീക്ഷയുള്ളത്. കേരളത്തിൽ കാസർകോടിന് പുറമെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലുമാണ് പരീക്ഷാ സെന്റർ ഉള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുമായി സഹകരിച്ച് പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയാണ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പന്ത്രണ്ട് സർവ്വകലാശാലകളിലായി 307 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 63 ബിരുദ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. ഇതിൽ ഒരു ബിരുദ കോഴ്‌സും 26 ബിരുദാനന്തര ബിരുദ കോഴ്‌സും മൂന്ന് പിജി ഡിപ്ലോമ കോഴ്‌സുകളുമാണ് കേരള കേന്ദ്ര സർവ്വകലാശാലയിലുള്ളത്. ഇവിടെ 1384 സീറ്റുകളിലേക്കാണ് പ്രവേശനം.
കേരള കേന്ദ്ര സർവ്വകലാശാല പരീക്ഷാ കൺട്രോളറും സി.യു.സി .ഇ.ടി നോഡൽ ഓഫീസറുമായ ഡോ.എം.മുരളീധരൻ നമ്പ്യാർ, സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഡെപ്യുട്ടി നോഡൽ ഓഫീസറുമായ ഡോ. രാമചന്ദ്രൻ കോതാരമ്പത്ത്, എക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെന്റർ സൂപ്രണ്ടുമായ ഡോ.ടി.ജെ. ജോസഫ്, പടന്നക്കാട് നെഹ്‌റു കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എൻടിഎയുടെ നിരീക്ഷകനുമായ വി.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |