കോഴിക്കോട്: മിഠായിത്തെരുവിനടുത്ത് മൊയ്തീൻ പള്ളി റോഡിൽ തീപിടിത്തമുണ്ടായ മൂന്നുനില കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നു.
ന്യൂ ബസാർ, ബിഗ് ബസാർ, ഒയാസിസ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക്കൽ സംവിധാനം പരിശോധിക്കുന്നതിനും സുരക്ഷാമാർഗങ്ങൾ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന് കത്ത് നൽകുമെന്ന് സെക്രട്ടറി കെ.യു.ബിനി വ്യക്തമാക്കി.
കെട്ടിട ഉടമകളുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗം മേയർ ഡോ.ബീന ഫിലിപ്പ് വൈകാതെ വിളിച്ചു ചേർക്കും. എസ്.എം സ്ട്രീറ്റിലെ അനധികത നിർമ്മാണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് കോർപ്പറേഷൻ റവന്യു, എൻജിനിയറിംഗ്, ഹെൽത്ത് വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കഴിഞ്ഞ പത്തിന് ബേബി ബസാറിൽ വി.കെ.എം ബിൽഡിംഗിലെ മൂന്നാം നിലയിൽ ചെരുപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് അടുത്ത ദിവസം തന്നെ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനിയുടെ നേതൃത്വത്തിൽ എക്‌സി . എൻജിനിയർ കെ.പി.രമേഷ്, അസി. എൻജിനീയർമാരായ അനി ഐസക്, സി.അശ്വതി, ഓവർസിയർ കെ.സതീഷ് എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയിരുന്നു. മൂന്നുനില കെട്ടിടത്തിൽ ചട്ടലംഘനങ്ങളും അനധികൃത പ്രവൃത്തികളും കണ്ടെത്തിയതിനു പുറമെ തുറസ്സായി ഇടേണ്ട സ്ഥലങ്ങൾ പോലും കൊട്ടിയടച്ച് സാധനങ്ങൾ സ്റ്റോക്ക് ചെയ്തതായി കണ്ടെത്തിയതാണ്.
മൊത്തം 21 ഷോപ്പുകളുള്ള കെട്ടിത്തിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. സഞ്ചാരവഴി പോലും തടസ്സപ്പെടുത്തിയ നിലയിലായതിനാൽ അപകട സാഹചര്യത്തിൽ ആളുകൾക്ക് വേഗം പുറത്തേക്ക് കടക്കാനോ, സുരക്ഷാ പ്രവർത്തകർക്ക് അകത്തേക്ക് കയറാനോ സാധിക്കാത്ത അവസ്ഥയാണ്. അനധികൃത പ്രവൃത്തികൾ പൊളിച്ചുമാറ്റാനും തുറസ്സായി ഇടേണ്ട സ്ഥലങ്ങൾ നിലനിറുത്തി സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |