കണ്ണൂർ : സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ജില്ലയിലെ 19 വീടുകളുടെ ഗൃഹപ്രവേശനവും താക്കോൽ ദാനവും ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ജില്ലയിൽ തലശ്ശേരി, കണ്ണൂർ, അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലാണ് വീടുകൾ പൂർത്തീകരിച്ചത്.കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ ഫിഷർമെൻ ട്രെയിനിംഗ് സെന്റർ, പുന്നോൽ പളേളരി ലക്ഷ്മി അമ്മ മെമ്മോറിയൽ യു .പി സ്‌കൂൾ, കാപ്പിലെപീടിക അഴീക്കോട് എൽ പി സ്‌കൂൾ, മാടായി മത്സ്യഭവൻ എന്നിവിടങ്ങളിലാണ് താക്കോൽദാന ചടങ്ങുകൾ നടക്കുന്നത്.
ജില്ലയിൽ ആകെ 1583 കുടുംബങ്ങളാണ് തീരത്തിന്റെ 50 മീറ്ററിനുളളിൽ താമസിക്കുന്നത്. ഇതിൽ 289 കുടുംബങ്ങളാണ് വേലിയേറ്റ രേഖയിൽ നിന്നും മാറി താമസിക്കാൻ തയ്യാറായത്. പുനർഗേഹ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 76 പേർക്ക് കണ്ടെത്തിയ സ്ഥലത്തിന്റെ വില നിശ്ചയിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ അംഗീകാരം നൽകിയിരുന്നു. ഇതിൽ 65 പേർ ഭവന നിർമ്മാണത്തിനായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷനും എട്ട് പേർ സ്ഥലത്തിന്റെയും വീടിന്റെയും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. 22 ഗുണഭോക്താക്കൾക്ക് പദ്ധതി ധനസഹായം മുഴുവനായും നൽകി വീടുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
പുനർഗേഹം
ഫിഷറീസ് വകുപ്പ് തീരദേശ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും സുരക്ഷിത മേഖലയിൽ വീട് നിർമ്മിക്കുന്ന ബൃഹദ്പദ്ധതിയാണ് പുനർഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയുമുൾപ്പെടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കൽ. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് 50 മീറ്ററിനു പുറമേ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപയും ആ സ്ഥലത്ത് ഭവന നിർമ്മാണം നടത്തുന്നതിനായി നാല് ലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്.
ഗുണഭോക്താക്കൾക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിനും ഫ്‌ളാറ്റ്, അപ്പാർട്ട്‌മെന്റ്, റസിഡൻഷ്യൽ ഗ്രൂപ്പ് എന്നിവ നിർമ്മിച്ച് നൽകുന്നതിനും അവസരമുണ്ട്.
ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത ബൃഹത് പദ്ധതിയാണ് പുനർഗേഹം.ജില്ലയിൽ ഇതുവരെയായി 19 വീടുകൾ പൂർത്തീകരിച്ചു.തുടർന്നും പദ്ധതി പരമാവധി ഗുണഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യം.വേണ്ട നടപടികൾ വേഗത്തിലാക്കും.
സി.കെ.ഷൈനി,ഡെപ്യൂട്ടി ഡയറക്ടർ ,കണ്ണൂർ ഫിഷറീസ്
നേരത്തെ തലശ്ശേരി പെട്ടിപ്പാലം കോളനിയിൽ കടൽ ഭിത്തിയോട് ചേർന്നുള്ള കുടിലിലായിരുന്നു താമസം.മഴ വന്നാൽ കടൽ വെള്ളം കയറി കുടിൽ നിലം പൊത്തുന്ന സ്ഥിതിയിലായിരുന്നു.പുനർഗേഹം പദ്ധതിയിലൂടെ വീട് ലഭിച്ചത് അനുഗ്രഹമായി.
സി.മുത്തു, ഗുണഭോക്താവ്,മാക്കൂട്ടം,കൊമ്മൽവയൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |