റാന്നി : റാന്നി പഞ്ചായത്ത് നാലാം വാർഡ് തെക്കേപ്പുറത്ത് ഇന്നലെ രാത്രി കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സാന്നിദ്ധ്യത്തിൽ ഷാലോൺ പനവേലി വെടിവച്ചു കൊന്നു. ഈ മേഖലയിൽ വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നെന്ന പരാതിയിൽ തെരച്ചിൽ നടത്തുമ്പോഴാണ് കാട്ടുപന്നി ശ്രദ്ധയിൽപെട്ടത്. രാത്രി പത്തരയോടെയാണ് പന്നിയെ വകവരുത്തിയത്. റാന്നി ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ള ഷാലോണും കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
കൃഷിനാശം ഉണ്ടാക്കുന്നതും മനുഷ്യരെ അക്രമിക്കുന്നതുമായ കാട്ടുപന്നികളെ വനനിയമത്തിൽ ഷെഡ്യൂൾ മൂന്നിൽ നിന്ന് ഷെഡ്യൂൾ അഞ്ചിലേക്ക് മാറ്റംവരുത്തി ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തി കൊന്നുകളയണമെന്ന് ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |