തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരുന്ന സമിതിയിൽ കെ.പി.സി.സി ജനറൽസെക്രട്ടറിയായിരുന്ന ജി. രതികുമാർ കോൺഗ്രസിൽ നിന്ന് രാജി വച്ച് സി.പി.എമ്മിനൊപ്പം ചേർന്നു. കഴിഞ്ഞദിവസം, മറ്റൊരു മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ചെയ്തതിന് സമാനമായി ,രതികുമാറും ഇന്നലെ വൈകിട്ട്എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളെ കണ്ടു. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു.ഇതോടെ, സംസ്ഥാന കോൺഗ്രസിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ തുടർന്ന്,ചാനലിലൂടെ പരസ്യമായി നേതൃത്വത്തെ അധിക്ഷേപിച്ചതിന് സസ്പെൻഷനിലായിരിക്കെയായിരുന്നു അനിൽ കുമാരിന്റെ രാജി. എന്നാൽ അത്തരമൊരു പ്രകോപനപരമായ സാഹചര്യം രതികുമാറിന്റെ കാര്യത്തിലില്ലായിരുന്നു.
പാർട്ടിയിൽ തുടർച്ചയായി ഭാരവാഹിത്വം വഹിച്ചുവരുന്നതിനാൽ, അടുത്ത കെ.പി.സി.സി പുന:സംഘടനയിൽ തഴയപ്പെടുമെന്ന സംശയമാണ് രതികുമാറിന്റെ രാജിക്ക് കാരണമെന്ന് സൂചനയുണ്ട്. നാല്പത് വർഷമായി പാർട്ടി പ്രവർത്തകനായിരുന്ന താൻ പ്രാഥമികാംഗത്വം രാജി വയ്ക്കുകയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയിലായി അയച്ച രാജിക്കത്തിൽ രതികുമാർ പറഞ്ഞത്. സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയിക്കാൻ പലതവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും,പാർട്ടി ഒരു കോക്കസിന്റെ പിടിയിലായെന്നും കത്തിൽ ആരോപിക്കുന്നു.
യുവജനവിഭാഗം നേതാവായിരുന്ന രതികുമാർ കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെയാണ് കെ.പി.സി.സി സെക്രട്ടറിയായത്. ഐ ഗ്രൂപ്പ് പ്രതിനിധിയായി ദീർഘകാലം ഈ പദവിയിൽ തുടർന്ന അദ്ദേഹത്തെ ,മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ രണ്ടര വർഷം മുമ്പ് നടത്തിയ അഴിച്ചുപണിയിൽ ജനറൽസെക്രട്ടറിയാക്കി. കൊട്ടാരക്കര സ്വദേശിയായ രതി കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലോ പത്തനാപുരത്തോ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവസരം കിട്ടിയില്ല. സംഘടനയെ ശാക്തീകരിക്കാനുള്ള നടപടികൾ ഒരുവശത്ത് നടക്കുമ്പോൾ, മറുവശത്ത് നേതൃനിരയിലുണ്ടായിരുന്നവർ തന്നെ കൊഴിഞ്ഞുപോകുന്നത് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |