കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ പിടികൂടിയ 30.245 കിലോഗ്രാം സ്വർണവും 14,98,000 രൂപയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റ് കണ്ടുകെട്ടി. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണവും പ്രതികളിൽ നിന്ന് പിടികൂടിയ പണവുമാണിത്. പ്രതികളായ അബൂബക്കർ പഴേടത്ത്, അബ്ദുൾ ഹമീദ് പി.എം, ജിലാൽ എ.എം, റബിൻസ് കെ. ഹമീദ്, അബ്ദു പി.ടി, മുഹമ്മദ് ഷാഫി, ഹംജാദ് അലി കെ, പി.ടി. അഹമ്മദ്കുട്ടി, ഹംജാദ് അലി സലാം, ഷൈജൽ, മുഹമ്മദ് ഷമീർ, റസൽ, അൻസിൽ എന്നിവരിൽ നിന്ന് പിടിച്ചെടുത്തതാണ് 14.82 കോടി രൂപ വില മതിക്കുന്ന സ്വർണം.
പി.എസ്. സരിത്ത്, സ്വപ്ന സുരേഷ് എന്നിവരുടെ വീടുകളിൽ നിന്നും ബാങ്ക് ലോക്കറുകളിൽ നിന്നും പിടികൂടിയതാണ് പണം. മണി ലോണ്ടറിംഗ് ആക്ട് 2002 പ്രകാരമാണ് കണ്ടുകെട്ടലെന്ന് ഇ.ഡി അറിയിച്ചു. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ സമ്പാദിക്കുന്ന പണവും സ്വത്തുക്കളും കണ്ടുകെട്ടാൻ അധികാരം നൽകുന്ന നിയമപ്രകാരം എറണാകുളത്തെ എൻ.ഐ.എ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് നടപടികൾ.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റാണ് നയതന്ത്ര ബാഗേജിന്റെ മറവിൽ നടത്തിയ സ്വർണക്കടത്ത് പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ മുൻ പി.ആർ.ഒ. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്. ഇവരുടെ അറസ്റ്റ് 2020 ജൂലായ് 22 ന് ഇ.ഡി രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ 28 ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെയും അറസ്റ്റു ചെയ്തു.
ഇ.ഡിയുടെ അന്വേഷണങ്ങൾക്കുശേഷം ഇവരുടെ 1,85,31,937.99 രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കഴിഞ്ഞ ഡിസംബർ 23 ന് നോട്ടീസ് നൽകിയിരുന്നു. തുടരന്വേഷണത്തിൽ സ്വർണക്കടത്തിൽ കമ്മിഷനായി ലഭിച്ച പണം ദുബായിലേക്ക് നിയമവിരുദ്ധ മാർഗങ്ങളിലൂടെ കടത്തി വീണ്ടും പലതവണ കള്ളക്കടത്തിന് നിക്ഷേപിച്ചതായും കണ്ടെത്തി.
സരിത്ത് .പി.എസ്, സ്വപ്ന സുരേഷ് എന്നിവർ സ്വർണക്കടത്തിലൂടെ 14.98 ലക്ഷം രൂപ നേടിയതും കണ്ടെത്തിയിരുന്നു. തുടർന്നാണ് കണ്ടുകെട്ടൽ നടപടി ആരംഭിച്ചതെന്ന് ഇ.ഡി അറിയിച്ചു.
കരിപ്പൂർ സ്വർണ ക്വട്ടേഷൻ: ഫിജാസിന് ഒരു കേസിൽ ജാമ്യം
കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന കൊടുവള്ളി സ്വദേശി ഫിജാസിന് (26) സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ മറ്റൊരു കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. മുൻകൂർ അനുമതിയില്ലാതെ കേരളത്തിനു പുറത്തു പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിന്റെ സൂത്രധാരൻ സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. ജൂൺ 21 ന് പുലർച്ചെയാണ് 2.33 കിലോ സ്വർണവുമായി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് സ്വർണം കൈക്കലാക്കാൻ എത്തിയ അർജ്ജുൻ ആയങ്കി ഉൾപ്പെടെയുള്ള പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി സ്വർണക്കടത്തു സംഘത്തിലുൾപ്പെട്ട സൂഫിയാനുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്നും ഇതു തട്ടിയെടുക്കുന്നതിൽ നിന്ന് അർജ്ജുനെ തടയാൻ ചെർപ്പുളശേരി ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഘങ്ങൾക്കിടയിൽ കണ്ണിയായി പ്രവർത്തിച്ചിരുന്നത് ഫിജാസാണെന്ന് കണ്ടെത്തിയാണ് ജൂൺ 25ന് അറസ്റ്റ് ചെയ്തത്. സ്വർണം കൊണ്ടുവരുന്നത് ഒറ്റിക്കൊടുത്തെന്നാരോപിച്ച് ഒരാളെ തട്ടിക്കൊണ്ടുപോയി തടവിൽ വച്ച കേസിലാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |