തൃക്കരിപ്പൂർ: യു.എ.ഇ. ദിർഹമെന്ന് തെറ്റിദ്ധരിപ്പിച്ച് കടലാസ് കെട്ട് കൈമാറി ഓട്ടോ തൊഴിലാളിയുടെയും ഭാര്യയുടെയും പക്കൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിപ്പറിച്ച് കടന്നു കളഞ്ഞ അന്യ സംസ്ഥാന പ്രതികളെ ഇന്നലെ തെളിവെടുപ്പിനെത്തിച്ചു. ഝാർഖണ്ഡ് സ്വദേശി ഫാറൂഖ് ഷെയ്ഖ്, ഗുജറാത്ത് സ്വദേശി ജൂവൽ അലി എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ രണ്ടു വാഹനങ്ങളിലായി എത്തിച്ച് സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു വശത്ത് വാഹനം പാർക്ക് ചെയ്ത ശേഷം സെന്റ് പോൾസ് സ്കൂളിന് മുന്നിലൂടെ എത്തിയ ഇരുവരും സ്കൂൾ ജീവനക്കാരായ കന്യാസ്ത്രീകൾ താമസിക്കുന്ന കെട്ടിട സമുച്ചയത്തിന് തൊട്ടടുത്ത് കാത്തിരിക്കുകയായിരുന്ന മടക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ ഹനീഫ, ഭാര്യ സൗദ എന്നിവരുടെ അടുത്തെത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുമായാണ് ഇരുവരും പ്രതികളെ കാത്തിരുന്നത്. ദിർഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കടലാസുകെട്ടുകൾ നൽകി ഇവരുടെ കൈയിലുണ്ടായിരുന്ന 5 ലക്ഷം രൂപയുമായി പ്രതികൾ പോസ്റ്റാഫീസ് കെട്ടിടത്തിന് മുന്നിലൂടെ റെയിൽവേ ഫ്ലാറ്റു ഫോമിൽ ചാടിക്കയറി കടന്നു കളഞ്ഞുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
ചന്തേര സി.ഐ.പി.നാരായണൻ ,എസ്.ഐ. ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളിൽ നിന്നും 3.65 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് കമ്പളിപ്പുതപ്പ് വിൽപ്പനയുടെ മറവിൽ
പിടിയിലായ ഫാറൂഖ് ഷെയ്ഖും ജൂവൽ അലിയും വിവിധ ജില്ലകളിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. കണ്ണൂർ സിറ്റി, ടൗൺ, വയനാട്, കുമ്പളക്കാട്, പെരുമ്പാവൂർ, കായംകുളം, മംഗലാപുരം, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. ആറു വർഷത്തോളമായി ഇരുവരും കേരളത്തിലുണ്ട്. പെരുമ്പയിലെ വാടക കെട്ടിടത്തിൽ താമസിച്ച് കെട്ടിട നിർമ്മാണജോലിയും കമ്പിളിപുതപ്പ് വിൽപ്പനയും നടത്തിവരികയായിരുന്നു ഇരുവരും. ഫാറൂഖ് അലിയുടെ കൈയിൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |