തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ സഹായകമായ യൂണിക് തണ്ടപ്പേർ മൂന്നു മാസത്തിനകം ആരംഭിക്കാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണിത്.
യൂണിക് തണ്ടപ്പേർ സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ, ഭൂമിക്കും ആധാർ അധിഷ്ഠിത രേഖയുണ്ടാകും. ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിൽ നിന്നറിയാം. 12 അക്ക തിരിച്ചറിയൽ നമ്പരാകും ഇനി നൽകുക. ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയാൽ പിടിവീഴും. ഭൂപരിഷ്‌കരണ നിയമത്തിനപ്പുറം ഭൂമി കൈവശം വയ്‌ക്കുന്നവരെയും കണ്ടെത്താം.
ആധാർ ലിങ്ക് ചെയ്യാൻ
റവന്യൂ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ സജ്ജമാക്കുന്ന പുതിയ മെനുവിലാണ് വസ്‌തുവിവരങ്ങളും ആധാർ നമ്പരും നൽകി ലിങ്ക് ചെയ്യേണ്ടത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്‌താൽ രജിസ്‌ട്രേഷൻ പൂർത്തിയാകും . ഇതിന് സാധിക്കാത്തവർക്കായി വില്ലേജോഫീസുകളിൽ ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചോ, ഐറിസ് ഡിറ്റക്ടറിലൂടെ കൃഷ്ണമണി പരിശോധന നടത്തിയോ ലിങ്ക് ചെയ്യാം. കരം പിരിക്കുന്നതിനായി വില്ലേജോഫീസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് തണ്ടപ്പേര് രജിസ്റ്റർ. വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞാൽ വില്ലേജോഫീസിൽ പോക്കുവരവ് ചെയ്ത് കരം സ്വീകരിക്കുന്നതോടെ, വസ്തുവിന്റെ പൂർണാവകാശം വാങ്ങിയ ആൾക്ക് ലഭിക്കും.
കരമടയ്ക്കൽ വില്ലേജ് ഓഫീസുകളിൽ
കരമടയ്ക്കാൻ തുടർന്നും വില്ലേജോഫീസുകളിലെത്തേണ്ട അവസ്ഥയാണ്. മൊബൈൽ ഫോണിലൂടെ കരമടയ്ക്കാമെന്ന തീരുമാനം വന്നതോടെ ധൃതിപിടിച്ച് വില്ലേജുകളുടെ വിവരങ്ങൾ കൂടി ഓൺലൈനാക്കിയപ്പോൾ ഭൂമിയുടെ വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്യാത്തതും, ചെയ്‌തതിൽ പലതും തെറ്റിയതുമാണ് കാരണം.
റീസർവേ നടന്ന ചില വില്ലേജുകളിലാകട്ടെ, ഭൂമിയുടെ സർവേ നമ്പരടക്കമുള്ള വിവരങ്ങൾ മുഴുവൻ പോർട്ടലിൽ നൽകിയാലും കരം എത്രയെന്ന് പോർട്ടൽ പറയില്ല. ബന്ധപ്പെട്ട വില്ലേജോഫീസർ ഇത്തരം വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്തതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |