തിരുവനന്തപുരം: വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികളിൽ അഞ്ച് വർഷം ഭാരവാഹിയായി തുടർന്നവരെ കെ.പി.സി.സി പുന:സംഘടനയിൽപരിഗണിക്കേണ്ടെന്ന് നേതൃതലത്തിൽ ധാരണ.ഇന്നലെ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.
കാലപരിധി പത്ത് വർഷമായി നിശ്ചയിക്കണമെന്ന അഭിപ്രായമുയർന്നെങ്കിലും അഞ്ച് വർഷം മതിയെന്നകെ. സുധാകരന്റെ നിലപാടിനോട് എല്ലാവരും യോജിക്കുകയായിരുന്നു. കാലപരിധി നിബന്ധന കാരണം പദവി നഷ്ടമാകുന്ന മുതിർന്ന നേതാക്കളെ ഉൾപ്പെടുത്താനുതകും വിധത്തിൽ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി പുന:സംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാൻഡിനെ അറിയിക്കും. നിലവിൽ എം.പി, എം.എൽ.എ പദവികളിലിരിക്കുന്നവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും മാറ്റി നിറുത്തും.
കെ.പി.സി.സി പ്രസിഡന്റിന്റെ ജില്ലാ പര്യടനം
ഈ മാസം 30ന് മലപ്പുറത്ത് അവസാനിക്കുന്ന തരത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെ ജില്ലാ പര്യടനം ഇന്ന് കോട്ടയത്ത് നിന്നാരംഭിക്കും. പര്യടനപരിപാടിക്കിടെ അതത് ജില്ലകളിലെ മുതിർന്ന നേതാക്കളുമായും ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമായും പുന:സംഘടനയെക്കുറിച്ച് വെവ്വേറെ ചർച്ചകൾ നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരും ചർച്ചകളിൽ പങ്കെടുക്കും.
ആര് മാറിയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: ആര് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അതൃപ്തിയുള്ളവർ പാർട്ടിവിട്ടുപോവട്ടെ എന്ന നിലപാടല്ല സ്വീകരിച്ചത്. താൻ പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതൽ മിടുക്കനായ ഒരാൾ വരും. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നത് ആദ്യമായല്ല. കെ. കരുണാകരൻ പാർട്ടി വിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. നാളെ ആരെങ്കിലും സി.പി.എം വിട്ടുവന്നാൽ ഞങ്ങളും സ്വീകരിക്കും.
തെറ്റായ പ്രവണതകൾ മാറ്റാനാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. അപ്പോൾ പൊട്ടലും ചീറ്റലും കാണും. പാർട്ടി വിട്ടവർക്കെല്ലാം പലതവണ അവസരം കൊടുത്തതാണ്. അവസരം കിട്ടാതെ നിരവധിപേരുണ്ട്. അർഹതപ്പെട്ടവർക്ക് മാത്രം സ്ഥാനം കൊടുക്കണം എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |