വനത്തിലെ ക്ഷേത്രത്തിലെത്തിച്ചത് 45 ദിവസം പ്രായമുള്ള കുഞ്ഞിനെ
തെന്മല: കേരള - തമിഴ്നാട് അതിർത്തിയായ തെങ്കാശി ജില്ലയിൽ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ബലി നൽകാൻ ശ്രമം. വനത്തിലെ ക്ഷേത്രത്തിലെ പൂജാരി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളുമായ ശിവകാശി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ കുറിച്ച് ആഴ്വാർ കുറിച്ചി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപത്തെ വനത്തിലാണ് നരബലിയെന്ന് സംശയിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ക്ഷേത്രത്തിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യയോടെ കൈക്കുഞ്ഞുമായി ഇവരെത്തിയത്. പകൽ പോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് വൈകുന്നേരം അതിവേഗത്തിലെത്തിയ കാർ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ ഇവരെ പിന്തുടരുകയായിരുന്നു. ക്ഷേത്രത്തിന് സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. പൂജാരി വലിയ ടോർച്ചുമായെത്തിയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. അഞ്ച് മാസം മുമ്പും ഈ പൂജാരി അവിടെ വന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാരുടെ കൈയിലുണ്ട്. ഇവരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പകൽപോലും പ്രവേശനമില്ലാത്ത ക്ഷേത്രത്തിലേക്ക് സന്ധ്യകഴിഞ്ഞ് എത്തിയതും നാട്ടുകാരിൽ സംശയം ഉളവാക്കുന്നു. ശിവകാശിയിൽ നിന്ന് ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നും നരബലിക്ക് വന്നതല്ലെന്നുമാണ് പിടിയിലായവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. സന്ധ്യ കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ നിന്ന് ദൂരെ മാറി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവർ വന്നതെന്നും ഇത് വ്യാജ പ്രചാരണമാണെന്നും തെങ്കാശി എസ്.പി ആർ. കൃഷ്ണരാജും അറിയിച്ചു. സന്ധ്യ കഴിഞ്ഞതിനാലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പൂജ നടത്തിയത്. എന്നാൽ, ക്ഷേത്രത്തിൽ പ്രവേശിക്കാതെ ദൂരെനിന്നു പൂജ ചെയ്താൽ എന്താണ് ഫലമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ശിവകാശി പൊലീസിൽ ഇവർക്കെതിരെ കേസുകളൊന്നും ഇല്ല. പൂജാരിയടക്കം എല്ലാവരും അടുത്ത ബന്ധുക്കളാണ്. പൂജാരിക്ക് സ്വന്തമായി ക്ഷേത്രവും ആശ്രമവും ഉണ്ടെന്നും പാമ്പാട്ടിയെന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നും പൊലീസ് പറയുന്നു. കേസന്വേഷിക്കുന്ന ആഴ്വാർകുറിച്ചി പൊലീസ് ഇവരെ വിശദമായ അന്വേഷണത്തിനായി ശിവകാശിയിലേക്ക് കൊണ്ടുപോയി. ആലംകുളം ഡി.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |