മലപ്പുറം: മഴ പെയ്തില്ലെങ്കിൽ വേനലിന് മുമ്പേ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരും. മഴയിങ്ങനെ പെയ്താലോ നെൽകൃഷിയടക്കം വ്യാപകമായി വെള്ളത്തിലുമാവും. പെയ്യേണ്ട സമയത്ത് മാറിനിന്ന മൺസൂണിപ്പോൾ പെരുമഴയായി പെയ്യുമ്പോൾ ആധികൾ പലതാണ്. സെപ്തംബർ ഒമ്പതു മുതൽ ഇന്നലെ വരെ ഒരാഴ്ച്ചയ്ക്കിടെ പ്രതീക്ഷിച്ചതിന്റെ 82 ശതമാനം അധികം മഴ ലഭിച്ചു. 54.7 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 99.8 മില്ലീമീറ്റർ. പെരുമഴയിൽ പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പേറി.
കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിലെ ആശങ്കയിലാണ് കർഷകർ. നെൽച്ചെടികൾ വെള്ളത്തിലേക്ക് നിലംപൊത്തുന്ന അവസ്ഥയാണ്. പാടത്ത് ചാൽ കീറിയും മറ്റും വെള്ളം ഒഴുക്കിവിടുന്ന രീതി നിലയ്ക്കാതെ പെയ്യുന്ന മഴയത്ത് പ്രായോഗികമല്ലെന്ന് കർഷകർ പറയുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വിത്തിറക്കുന്നതിന് നിലം ഒരുക്കാനും കഴിയുന്നില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്ന് വിത്ത് കേടാവും. രണ്ടാഴ്ചയ്ക്കുള്ളിൽ മിക്ക നെൽപ്പാടങ്ങളും കൊയ്ത്തിന് പാകമാവും. വരുന്ന ഒരാഴ്ച മഴ മാറി നിൽക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.
പരിഹരിക്കാൻ പെരുമഴ പെയ്യണം
ആഗസ്റ്റിലെ ആദ്യ രണ്ട് ആഴ്ച്ചകളിൽ മഴ തീർത്തും മാറിനിന്നതാണ് മഴക്കുറവ് ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നതിന് കാരണം. മൺസൂൺ മഴയിൽ 22 ശതമാനത്തിന്റെ കുറവുണ്ട്. ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 1,446.4 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 1883.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്.
സെപ്തംബർ 9 മുതൽ 15 വരെ ലഭിച്ച മഴ (മില്ലീ മീറ്ററിൽ)
ജില്ല പ്രതീക്ഷിച്ചത് ലഭിച്ചത്
തിരുവനന്തപുരം : 37.3 - 26.7
കൊല്ലം : 43.7 - 67.1
ആലപ്പുഴ : 66 - 51
പത്തനംതിട്ട : 58.7 - 33.9
ഇടുക്കി : 81.5 - 88.5
എറണാകുളം : 65.8 - 74.8
തൃശൂർ : 68.6 - 76.2
പാലക്കാട് : 38.1 - 78.2
മലപ്പുറം : 54.7 - 99.8
വയനാട് : 50.1 - 122.7
കോഴിക്കോട് : 63 - 136.2
കണ്ണൂർ : 53.1 - 114.4
കാസർകോട് : 66.5 -112.3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |