മലപ്പുറം: അടുത്ത മാസം കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു ഡോസ് വാക്സിൻ ഉറപ്പാക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പാക്കുക ജില്ലയിൽ ശ്രമകരം. 18 വയസിന് മുകളിലുള്ള 11.33 ലക്ഷം പേർക്ക് ഇനിയും ഒന്നാം ഡോസ് വാക്സിൻ ലഭിക്കാനുണ്ട്. ഇതിൽ വിദ്യാർത്ഥികളുടെ പ്രത്യേക കണക്ക് ലഭ്യമല്ല. ഒക്ടോബർ രണ്ടിനകം ഇവർക്കെല്ലാം ഒരു ഡോസ് വാക്സിൻ ഉറപ്പാക്കാനാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ ശ്രമം.
നിലവിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷനിൽ പ്രത്യേകം പരിഗണനയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലുള്ള വിദ്യാർത്ഥികളുടെ പട്ടിക അതത് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറുന്നുണ്ട്. മുമ്പത്തെപ്പോലെ വാക്സിൻക്ഷാമം ഇപ്പോഴില്ല. കഴിഞ്ഞ ദിവസമെത്തിയ 1.90 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ച് നാളെയും വാക്സിൻ നൽകാനാവും. ഇന്ന് 93,000 ഡോസ് വാക്സിൻ കൂടി ലഭിക്കും. വിദ്യാർത്ഥികളെ കൂടി ലക്ഷ്യമിട്ട് സർക്കാർ ജില്ലയ്ക്ക് കൂടുതൽ ഡോസ് വാക്സിൻ നൽകുന്നുണ്ട്.
മുന്നിലേക്ക് ജില്ല
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ കൂടുതൽ പേർക്ക് വാക്സിൻ ഉറപ്പാക്കാനായി. ഇന്നലെ 44,294 പേർക്കാണ് വാക്സിൻ നൽകിയത്. 30,16,919 ലക്ഷം പേർക്ക് വാക്സിൻ ലഭിച്ചു. ഇതിൽ 22,69,514 പേർക്ക് ഒന്നാം ഡോസും 7,47,405 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. 15.22 ലക്ഷം പുരുഷന്മാർക്കും 14.93 ലക്ഷം സ്ത്രീകൾക്കും വാക്സിൻ നൽകി. വാക്സിൻ ലഭിച്ചവരിൽ 27,25,033 പേർക്ക് കൊവിഷീൽഡും 2,88,344 പേർക്ക് കൊവാക്സിനുമാണ് നൽകിയത്. സർക്കാർ മേഖലയിൽ 162ഉം സ്വകാര്യമേഖലയിൽ 23ഉം വാക്സിനേഷൻ സെന്ററുകളാണ് ജില്ലയിലുള്ളത്. സംസ്ഥാനാടിസ്ഥാനത്തിൽ വാക്സിൻ ലഭിച്ചവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറം. തിരുവനന്തപുരവും എറണാകുളവുമാണ് ആദ്യ സ്ഥാനങ്ങളിൽ. എന്നാൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറെ പിറകിലാണ് ജില്ല.
നിലവിൽ കൂടുതൽ വാക്സിനുകൾ ലഭിക്കുന്നുണ്ട്. ഇതേ അവസ്ഥ തുടർന്നാൽ ഒക്ടോബർ രണ്ടിനകം 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഒരുഡോസ് വാക്സിൻ ഉറപ്പാക്കാനാവും.
ഡോ. പ്രവീണ, വാക്‌സിനേഷൻ ജില്ലാ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |