തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തീർക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് നാലുമാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ സർക്കാർ.
നിയമസഭയും സർക്കാരും ഒരിക്കൽ അംഗീകരിച്ചതിനാൽ നിയമപരമായി പിൻമാറാൻ പ്രയാസമാണെന്നും മെച്ചപ്പെട്ട രീതിയിൽ തുടരാനുമാണ് റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനും മുൻ നികുതി വകുപ്പ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്ര്യൂട്ട് മുൻ ഡയറക്ടർ ഡോ.ഡി. നാരായണ എന്നിവർ അംഗങ്ങളുമായ സമിതിയുടെ ശുപാർശ.
അഞ്ചു ലക്ഷം ജീവനക്കാരിൽ 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ച 1.4 ലക്ഷം പേരാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
ദേശീയതലത്തിൽ പങ്കാളിത്ത പെൻഷൻ പരിഷ്കരിച്ചുകഴിഞ്ഞു. സർക്കാർ വിഹിതം പത്തിൽ നിന്ന് പതിന്നാല് ശതമാനമാക്കി. ഗ്രാറ്റുവിറ്റി നൽകാനും തീരുമാനിച്ചു. മരിച്ചാൽ കുടുംബത്തിന് 20 ലക്ഷവും പെൻഷനും ഉറപ്പാക്കി. ഇക്കാര്യങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ശമ്പളത്തിന്റെ പത്തുശതമാനം ജീവനക്കാരിൽ നിന്നും പത്തുശതമാനം സർക്കാരിൽ നിന്നും പെൻഷൻ ഫണ്ടിലേക്ക് പോകുന്നുണ്ട്. മൂവായിരം കോടി കൈമാറിയിട്ടുണ്ട്.
യു.ഡി.എഫ് സർക്കാർ പറഞ്ഞത്
പെൻഷൻ തുക ഭീമമായി വർദ്ധിക്കുന്നുണ്ടെങ്കിലും റവന്യൂ വരുമാനത്തിൽ വർദ്ധനയില്ല. ഭാവിയിൽ പെൻഷൻ നൽകാൻ കഴിയാതെ വരും. ഇതിനൊരു പരിഹാരമാണ് പങ്കാളിത്ത പെൻഷൻ. കേന്ദ്രസർക്കാരും പശ്ചിമബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളും നടപ്പാക്കി.
2001ൽ 1,838 കോടി വേണ്ടിവന്നു. 2012ൽ 8,700 കോടിയായി. 2032ൽ 1,95,000 കോടിയാവും.
ഇടതുമുന്നണി നിലപാട്
പെൻഷൻ അവകാശവും സാമൂഹ്യസുരക്ഷാ സംവിധാനവുമാണ്. ജീവനക്കാരുടെ നിലവിലുള്ള വേതനം വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണ്. വിരമിക്കുന്നവരുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം. സർക്കാരിന് പറയത്തക്ക സാമ്പത്തികനേട്ടമുണ്ടാകുന്നില്ല.
ഇതുവരെ
2013;ഏപ്രിൽ ഒന്നു മുതൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കി. പെൻഷൻ ഫണ്ടിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തുടർനടപടി സ്വീകരിച്ചില്ല.
2016:പിൻവലിക്കുമെന്ന് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
2018:പദ്ധതി ഉപേക്ഷിക്കാനുള്ള സാദ്ധ്യതകൾ അറിയിക്കാൻ കമ്മിഷനെവച്ചു.
2021: ഉപേക്ഷിക്കാൻ കഴിയില്ലെന്നും തുടരണമെന്നും ശുപാർശ. കമ്മിറ്റിയുടെ പ്രവർത്തനത്തിന് എഴുപതു ലക്ഷം ചെലവായി.
സാമ്പത്തികസ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് നയപരമായ തീരുമാനമെടുക്കും'.
-കെ.എൻ. ബാലഗോപാൽ
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |