ന്യൂഡൽഹി: രാജ്യത്ത് നവരാത്രി ആഘോഷത്തിനിടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറുപേർ അറസ്റ്റിലായ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയും പഞ്ചാബും അതീവ ജാഗ്രതയിൽ. കോടതിയിൽ ഹാജരാക്കിയ ആറുപേരെയും 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇവരെ ഡൽഹി പൊലീസും ഐബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുകയാണ്.
പാക് പരിശീലനം ലഭിച്ച കൂടുതൽ പേർ ആക്രമണത്തിന് എത്തിയെന്ന് ഇവർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മഹാരാഷ്‌ട്രയിലും പഞ്ചാബും ജാഗ്രത പ്രഖ്യാപിച്ചത്. പിടിയിലായ മുംബയ് സിയോൺ സ്വദേശി ജാൻമുഹമ്മദ് ഷെയ്ഖ് എന്ന സമീർ (47) മുംബയ് ലോക്കൽ റെയിൽവേ സ്റ്റേഷനുകളും മറൈൻ ഡ്രൈവ് അടക്കമുള്ള സ്ഥലങ്ങളും സ്ഫോടനത്തിന് കണ്ടുവച്ചെന്ന് മുംബയ് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പറയുന്നു. കാർ ഡ്രൈവറായിരുന്ന ഇയാൾക്ക് നഗരത്തിൽ നല്ല പരിചയമുള്ളതിനാൽ ദാവൂദ് ഇബ്രാഹിം സംഘം തിരഞ്ഞെടുത്തതാണ്.
സുഹൃത്തുക്കൾക്കൊപ്പം ഉത്തർപ്രദേശിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇയാൾ 13ന് ഡൽഹിയിലേക്കാണ് ട്രെയിൻ കയറിയത്. യാത്രയ്ക്കിടെ രാജസ്ഥാനിലെ കോട്ടയിൽ വച്ച് പൊലീസ് പിടിയിലായി. സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് വിവരം. ഇയാൾക്ക് ടിക്കറ്റ് ബുക്കു ചെയ്ത ട്രാവൽ ഏജന്റിനെ ചോദ്യം ചെയ്‌യുന്നുണ്ട്. മുംബയ് എ.ടി.എസ് സംഘം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. മുംബയ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശിച്ചു. ഭീകരബന്ധമുള്ളവരെ നിരീക്ഷിക്കും.
പഞ്ചാബിൽ ആഗസ്റ്റ് 9ന് ടിഫിൻ ബോക്സിൽ സ്ഫോടക വസ്തു വച്ച് എണ്ണ ടാങ്കർ തകർക്കാൻ ശ്രമിച്ചത് ഈ സംഘമാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പൊലീസിന് നിർദ്ദേശം നൽകി.
ഷെയ്ഖിനു പുറമെ മുഹമ്മദ് ആമിർ ജാവേദ്(31), ഒസാമ(22), മൂൽചന്ദ്(47), മുഹമ്മദ് അബൂബക്കർ(23), സീശാൻ ക്വാമർ(28) എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഇവരെ ഡൽഹിയിലെത്തിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. പാക് ചാര സംഘടനായ ഐ.എസ്.ഐ പരിശീലിപ്പിച്ച ഒസാമയ്ക്കും ക്വാമറിനും ഡൽഹി, യു.പി എന്നിവിടങ്ങളിൽ സ്ഫോടനത്തിന് പറ്റിയ സ്ഥലങ്ങൾ കണ്ടുവയ്ക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ബാക്കിയുള്ളവർക്ക് മറ്റു സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള ദൗത്യമായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം വഴിയാണ് ഇവർക്കുള്ള നിർദ്ദേശങ്ങൾ നൽകിയതെന്നും പൊലീസ് പറയുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |