തൃശൂർ/ഒല്ലൂർ: കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയുടെ അടുത്ത് ചെന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി.
'ഞാനൊരു എം.പിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലം മറക്കല്ലേ... ' എന്ന് പറഞ്ഞ ഉടനെ എസ്.ഐ സല്യൂട്ട് നൽകി.
ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്ക് ധനസഹായവും കിറ്റും നൽകാനായി ഇന്നലെ ഉച്ചയോടെ പുത്തൂർ സെന്ററിൽ എത്തിയപ്പോഴാണ് നാടകീയ രംഗം. രണ്ടു കിലോമീറ്റർ അകലെയുളള ആനക്കുഴിയിൽ മുറിച്ചിട്ട മരങ്ങൾ വനംവകുപ്പ് നീക്കിയില്ലെന്ന് നാട്ടുകാർ പരാതി പറഞ്ഞു.അക്കാര്യം പറയാനാണ് ജീപ്പിനടുത്തേക്ക് ചെന്നത്. ജീപ്പിൽ ഇരിക്കുകയായിരുന്നു ഒല്ലൂർ സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ സി.ജെ. ആന്റണി. തുടർന്നാണ് സല്യൂട്ടിന്റെ കാര്യം ഓർമ്മിപ്പിച്ചത്.
' മരങ്ങൾ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ എന്താണ് വേണ്ടതെന്ന് വച്ചാൽ സർ ചെയ്യണമെന്നും' പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.
എം.എൽ.എമാർക്കും എം.പിമാർക്കും സല്യൂട്ട് നൽകേണ്ടതില്ലെന്നാണ് സ്റ്റാൻഡിംഗ് ഓർഡറിലുളളതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രാദേശിക ചാനൽ ചിത്രീകരിച്ച വീഡിയോ വൈറലായി.
അന്ന് വിവാദത്തിലായത് മേയർ
പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഡി.ജി.പിയോട് പരാതിപ്പെട്ടത് വിവാദമായിരുന്നു. സ്റ്റാൻഡിംഗ് ഓർഡറിൽ മേയർ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങി. സല്യൂട്ട് ആഗ്രഹിക്കുന്നവർക്കെല്ലാം നൽകാനുള്ളതല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
വളരെ മാന്യമായി, സല്യൂട്ടിന് അർഹതയുണ്ടെന്ന് മാത്രമാണ് പറഞ്ഞത്.അദ്ദേഹം മാന്യമായി സല്യൂട്ട് ചെയ്തു. സാർ എന്നാണ് ഞാൻ വിളിച്ചത്. വീഡിയോ കൈയിലുണ്ട്. രാജ്യസഭാ സെക്രട്ടേറിയറ്റിൽ ഞാൻ അന്വേഷിച്ചിട്ടുണ്ട്. പൊലീസ് സല്യൂട്ട് ചെയ്യണം എന്നാണ് അറിയിച്ചത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് എതിർപ്പുണ്ടാകാം. അവർ രാഷ്ട്രീയക്കാരല്ലേ?
- സുരേഷ് ഗോപി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |