കൊച്ചി: വിരമിച്ചശേഷം പൊലീസുകാർ മൊഴി മാറ്റുന്നതു തടയാൻ നിയമം വേണമെന്നും ആവശ്യമെങ്കിൽ ഇതിനായി നിയമ വിദഗ്ദ്ധരെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ വിരമിച്ചശേഷം പ്രോസിക്യൂഷനെതിരെ മൊഴി നൽകിയാൽ നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന ഡി.ജി.പിയുടെ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് ഇക്കാര്യം നിർദ്ദേശിച്ചത്.
1990 മാർച്ച് 21ന് തൃപ്പൂണിത്തുറയിലെ ഒരു കെട്ടിടത്തിൽ നിന്ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിയന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ വിചാരണ വേളയിൽ മൊഴി മാറ്റി. വിചാരണ ഘട്ടത്തിൽ ഈ ഉദ്യോഗസ്ഥൻ വിരമിച്ചിരുന്നു. മൊഴിമാറ്റത്തെത്തുടർന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിടേണ്ടി വന്നു. ഈ ഉത്തരവിലാണ് മൊഴിമാറ്റിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.
തുടർന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി. ഇവർ കേരള പൊലീസ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നതിനാൽ അച്ചടക്ക നടപടി എടുക്കാനും കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ മൊഴി മാറ്റുന്നതു തടയാൻ നിയമ നിർമ്മാണം വേണമെന്ന ആവശ്യം സർക്കാരിനു മുന്നിലുണ്ട്. ഇതോടൊപ്പം ഇത്തരക്കാർക്ക് ശിക്ഷയും ഉറപ്പാക്കണമെന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |