കൊല്ലം: സുസ്ഥിര വികസനമാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരളകൗമുദി സംഘടിപ്പിച്ച എൻജിനിയേഴ്സ് ദിനാചരണത്തിന്റെെ ഉദ്ഘാടനവും എൻജിനിയറിംഗ് പ്രതിഭകളെ ആദരിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യം സാദ്ധ്യമാക്കുന്നതിൽ എൻജിനിയറിംഗ് സമൂഹത്തിന് വലിയ സംഭവന നൽകാനുണ്ട്. ഏത് തരത്തിലുള്ള വികസനവുമാകാം. അത് നാടിന്റെ നന്മയെയും വികസനത്തെയും തകർത്തുകൊണ്ടാകരുത്. രാജഭരണ കാലത്ത് നിർമ്മിച്ച പാലങ്ങളും കെട്ടിടങ്ങളും ഇപ്പോഴും ഓരോ കോട്ടവുമില്ലാതെ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ പരിസ്ഥിതിയുമായി ചേർന്നുനിൽക്കുന്ന വികസമാണ് ആവശ്യം. അത് ഭാവിതലമുറയുടെ കൂടി നിലനില്പിന്റെ പ്രശ്നമാണ്.
സുസ്ഥിര വികസനത്തിലധിഷ്ഠിതമായ എൻജിനിയറിംഗ് സംസ്കാരം രൂപപ്പെട്ട് വരണം. രാഷ്ട്ര നിർമ്മിതിയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് എൻജിനിയറിംഗ് വിഭാഗം. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് പലതരത്തിലുള്ള അംഗീകാരം ലഭിക്കുന്നുണ്ട്. സാങ്കേതിക മേഖലയാണെങ്കിലും എൻജിനിയറിംഗ് രംഗത്ത് വ്യക്തിപരമായ മികവ് അതിപ്രധാനമാണ്.
ഒരു എസ്റ്റിമേറ്റിലുള്ള കെട്ടിടം വ്യത്യസ്തമായാകും പല എൻജിനിയർമാരും തയ്യാറാക്കുക. ഭാവനയും മൂല്യബോധവുമൊക്കെ ഇതിൽ പ്രധാനമാണ്. ബെസ്റ്റ് എൻജിനിയർ എന്ന പുരസ്കാരം ഈ വിഭാഗത്തിൽ മികവ് പുലർത്തുന്നവർക്ക് ലഭിക്കുന്നില്ല. ഈ പോരായ്മ നികത്താൻ കേരളകൗമുദി നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |