കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലെ പ്ളസ് ടു ഫലപ്രഖ്യാപനത്തിനു തയ്യാറാക്കിയ സ്‌കീം സുപ്രീം കോടതി അംഗീകരിച്ചതിനാൽ, ഇതനുസരിച്ചുള്ള മാർക്ക് എൻജിനീയറിംഗ് പ്രവേശനത്തിനു പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തെത്തുടർന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ് ടു പരീക്ഷ നടത്താത്ത സാഹചര്യത്തിൽ പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി എൻജിനീയറിംഗ് പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും വിദ്യാർത്ഥികളും നൽകിയ ഹർജികളിലാണിത്. പ്ളസ് ടു മാർക്കും പ്രവേശന പരീക്ഷാ മാർക്കും പരിഗണിച്ചാണ് നിലവിൽ എൻജിനീയറിംഗ് പ്രവേശനം നടത്തുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ ഇത്തവണ പ്ളസ് ടു പരീക്ഷ നടന്നില്ലെങ്കിലും പത്ത്, പതിനൊന്ന് ക്ളാസുകളിലെ മാർക്കു കൂടി കണക്കിലെടുത്ത് ഫലം പ്രഖ്യാപിക്കുന്ന സ്കീം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഈ മാർക്ക് എൻജിനീയറിംഗ് പ്രവേശനത്തിനു ബാധകമാക്കുന്നതിൽ അപാകതയില്ലെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ അഡി. എ.ജി അശോക്. എം. ചെറിയാൻ വാദിച്ചത്.
ഹർജിക്കാർ ഇതിനെ എതിർത്തു. സ്റ്റേറ്റ് സിലബസിൽ നടത്തിയ പ്ളസ് ടു പരീക്ഷ വിദ്യാർത്ഥികളുടെ മികവ് വിലയിരുത്താൻ പര്യാപ്തമായിരുന്നില്ലെന്ന് ഇവർ വാദിച്ചു. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ എൻട്രൻസ് അടിസ്ഥാനമാക്കി പ്രവേശനം നടത്താനാവില്ലേയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും വാക്കാൽ ചോദിച്ചു.
എ.ഐ.സി.ടി.ഇ ഇന്ന്
നിലപാടറിയിക്കണം
എൻജിനീയറിംഗ് പ്രവേശനത്തിന് പ്ളസ് ടു മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി സെപ്തം.17 ൽ നിന്ന് നീട്ടണമെന്ന് ഹർജിക്കാരിൽ ചിലർ ആവശ്യപ്പെട്ടു. സുപ്രീം കോടതി അംഗീകരിച്ച സ്കീം പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലുള്ളവർക്ക് ഇംപ്രൂവ്മെന്റിന് അവസരം നൽകിയിരുന്നു. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്ന സാഹചര്യത്തിൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്നായിരുന്നു ആവശ്യം. ഒക്ടോബർ 25 നകം ആദ്യ അലോട്ട്മെന്റ് നടത്താൻ എ.ഐ.സി.ടി.ഇ നിർദ്ദേശിച്ചതനുസരിച്ചാണ് ഇതു നിശ്ചയിച്ചതെന്ന് അഡി.എ.ജി വിശദീകരിച്ചു. ആദ്യ അലോട്ട്മെന്റിനുള്ള സമയം എ.ഐ.സി.ടി.ഇ നീട്ടിയാൽ ഇതു പരിഗണിക്കാമെന്നും വ്യക്തമാക്കി. എ.ഐ.സി.ടി.ഇയുടെ നിലപാട് ഇന്നറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |