ന്യൂഡൽഹി : പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയിൽ ഹർജി നൽകി. ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് യു.യു. ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.
ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ വർഷം ജൂലായ് 13ന് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ, കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിട്ടിരുന്നു.
അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും ചേർന്ന് ഓഡിറ്റിംഗിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവ് ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വതന്ത്ര സ്ഥാപനമെന്നാണ് ട്രസ്റ്റിന്റെ നിലപാട്. 1965ൽ ചിത്തിര തിരുനാൾ ബാലരാമ വർമ്മയാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ പാലിക്കുന്നതിനു വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാറില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമീപത്തെ ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടത്തെ വരവ് ചെലവ് കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |