തൃശൂർ: ജില്ലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. 15 മുതൽ ഒക്ടോബർ 15വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഓൺലൈനിലൂടെയല്ല ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നത്. പ്രചാരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ വരെ കൂടുതൽ പേർക്ക് ഇരിക്കാവുന്ന കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് നടത്താനാണ് നിർദ്ദേശം.
മറ്റ് ആഘോഷങ്ങളില്ലെങ്കിലും സമ്മേളന നഗരികൾക്ക് മുന്നിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഒരുക്കും. ഇവിടെ പുഷ്പാർച്ചനയും ഉണ്ടായിരിക്കും. ബ്രാഞ്ച് മുതൽ ഉള്ള ഭാരവാഹികളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നാണ് അറിയുന്നത്. മുഴുവൻ സമയം ജോലിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കേണ്ടെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കൂടുതൽ സമയം പ്രവർത്തിക്കാൻ കഴിയുന്നവരെയായിരിക്കും തിരഞ്ഞെടുക്കുക.
ജില്ലയിൽ 2405 ബ്രാഞ്ചുകളാണ് ഉള്ളത്. 177 ലോക്കൽ കമ്മിറ്റി സമ്മേളനങ്ങൾ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള ദിവസങ്ങളിൽ നടക്കും. ഡിസംബർ 15നുള്ളിൽ ഏരിയാ സമ്മേളനങ്ങളും പൂർത്തിയാവും. ജില്ലാ സമ്മേളനം ജനുവരി 21 മുതൽ 23 വരെ തൃശൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |