തൃശൂർ: പൂത്തോൾ ദിവാൻജിമൂല ഭാഗിക വികസനം പൂർത്തിയായി വർഷം ഒന്നാകുമ്പോഴും പാതയ്ക്ക് ഇരുട്ട് സമ്മാനിച്ച് കോർപറേഷൻ. 22 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 2020 സെപ്റ്റംബർ 9നാണ് മുഖ്യമന്ത്രി പാത ഉദ്ഘാടനം ചെയ്തത്. എന്നാലിപ്പോഴും പേരിനൊരു വഴി വിളക്ക് പോലും പാതയിൽ സ്ഥാപിച്ചിട്ടില്ല. മഴ ശക്തമായതോടെ പാതയിൽ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളും കാൽനടയാത്രക്കാരും ഭയത്തോടെയാണ് കടന്ന് പോകുന്നത്. അതിവേഗതയിൽ വാഹനങ്ങൾ പോകുന്നതിനാൽ നടപ്പാത നാമമാത്രമായുള്ള പാതയിൽ കാൽനടയാത്രക്കാരുടെ ചങ്കിടിപ്പും ഏറെയാണ്.
പാതയുടെ ഒരുവശം പാസ്‌പോർട്ട് ഓഫീസും മറുഭാഗം റെയിൽവെ ട്രാക്കും സമീപം താഴ്ചയിൽ നിരവധി വീടുകളുമാണുള്ളത്. മേഖലയിൽ സുരക്ഷാ മതിലുകളും കുറവാണ്. പാലത്തിന്റെ ഒരു ഭാഗത്തുള്ള ഹ്രസ്വ നടപ്പാതയിലാകട്ടെ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. സമീപ സ്ഥാപനങ്ങളിലുള്ളവർക്ക് ഇതിന്റെ ദുർഗന്ധം ദുരിതവുമുണ്ടാക്കുന്നു. നടപ്പാത മാലിന്യം മൂടി കിടക്കുന്നതിനാൽ പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടുമുണ്ട്.
തൃശൂർ-കോഴിക്കോട് റൂട്ടിലെ പ്രധാനപാത
തൃശൂർ-കോഴിക്കോട് റൂട്ടിലെ പ്രധാനപാതയാണിത്. കെ.എസ്.ആർ.ടി.സി, ശക്തൻ സ്റ്റാൻഡുകൾ, റെയിൽവെ സ്‌റ്റേഷൻ, അരിയങ്ങാടി, എം.ഒ റോഡ് എന്നിവിടങ്ങളിലേയ്ക്ക് ഏറ്റവുമധികം ആളുകൾ ആശ്രയിക്കുകയും ചെയ്യുന്നു.
മെയിന്റനൻസ് ഉൾപ്പടെയുള്ളവ സ്ഥാപിക്കുന്നവർ നിർവഹിക്കേണ്ട വിധത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി കോർപറേഷൻ ആലോചനയിലുണ്ട്. ദിവാൻജിമൂല പാതയേയും അതിലുൾപ്പെടുത്തും. പദ്ധതി നീണ്ടുപോയാൽ ദിവാൻജിമൂലയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ മറ്റ് വഴികളാവിഷ്‌ക്കരിക്കും.
- എം.കെ വർഗീസ് (മേയർ, കോർപറേഷൻ)
അവിടെ വഴി വിളക്കുകൾ മുമ്പെ സ്ഥാപിക്കേണ്ടതാണ്. കൗൺസിൽ യോഗങ്ങളിൽ ഇക്കാര്യം കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. വഴി വിളക്കുകൾ സ്ഥാപിക്കാത്തത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മഴക്കാലത്തെ അപകട സാദ്ധ്യത കൂടി കണക്കിലെടുത്ത് അടിയന്തരമായി പാതയിൽ വഴി വിളക്കുകൾ സ്ഥാപിക്കണം.
- രാജൻ.ജെ.പല്ലൻ (പ്രതിപക്ഷ നേതാവ്, കോർപറേഷൻ)
വിദഗ്ദ്ധ പരിശോധനകളൊന്നുമില്ലാതെയാണ് ദിവാൻജി മൂല വികസിപ്പിച്ചത്. അഴിമതികൾ നിറഞ്ഞതാണ് പ്രവർത്തനങ്ങൾ. വഴിവിളക്കുകൾ സ്ഥാപിക്കാതിരുന്നതും അഴിമതിയുടെ ഭാഗമാണോയെന്നാണ് സംശയം. ബി.ജെ.പി കൗൺസിലർമാർ വിഷയം കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തും. തീരുമാനമായില്ലെങ്കിൽ സമരത്തിലേയ്ക്ക് നീങ്ങും.
- രഘുനാഥ്.സി.മേനോൻ (നിയോജക മണ്ഡലം പ്രസിഡന്റ്, ബി.ജെ.പി, തൃശൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |