ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകൻ രവിശാസ്ത്രി ട്വന്റി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ലോകകപ്പിന് ശേഷം കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം ബി.സി.സി.ഐയെ അറിയിച്ചതായാണ് വിവരം. ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിക്ക് കരാറുള്ളത്. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ.ശ്രീധർ എന്നിവരും സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് വിവരം. എന്നാൽ ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ തുടർന്നേക്കും.
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ കൊവിഡ് ബാധിതനായ ശാസ്ത്രിയും അരുണും ശ്രീധറും ഐസൊലേഷനിലാണ്. ഇതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചിരുന്നു. നാലാം ടെസ്റ്റിന് മുൻപ് ഹോട്ടലിൽ വച്ച് നടന്ന ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങിൽ നിന്നാണ് മൂവർക്കും കൊവിഡ് പിടിപെട്ടതെന്ന തരത്തിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതിൽ ശാസ്ത്രി അസ്വസ്ഥനുമായിരുന്നു.2017ൽ ആണ് ശാസ്ത്രി ആദ്യമായി ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. 2019ൽകരാർ നീട്ടുകയായിരുന്നു.ശാസ്ത്രിയുടെ പിൻഗാമിയായി രാഹുൽ ദ്രാവിഡിന്റേയും എം.എസ്. ധോണിയുടേയും ഏല്ലാം പേരുകൾ ഉയർന്നുവരുന്നുണ്ട്.
പുസ്തക പ്രകാശനച്ചടങ്ങിൽ
ഇന്ത്യൻ താരങ്ങൾ മാസ്ക് ഉപയോഗിച്ചില്ല
ഓവൽ വേദിയായ നാലാം ടെസ്റ്റിന് മുൻപ് ഹോട്ടലിൽ നടന്ന രവി ശാസ്ത്രിയുടെ വിവാദമായ പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾ ആരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ദുലീപ് ദോഷി. ഈ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നാണ് ശാസ്ത്രിയ്ക്കും ഭരത് അരുണിനും ആർ.ശ്രീധറിനും കൊവിഡ് ബാധിച്ചതെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽഇതിനെ എതിർത്തു കൊണ്ട് ശാസ്ത്രി രംഗത്തെത്തിയിരുന്നു, പുസ്തക പ്രകാശന ചടങ്ങിൽ ഹോട്ടൽ അധികൃതരുടെ ക്ഷണപ്രകാരമാണ് ദോഷി പങ്കെടുത്തത്. ഇന്ത്യൻ താരങ്ങൾ മിക്കവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരാൾ പോലും മാസ്ക് വച്ചിട്ടുണ്ടായിരുന്നില്ല. അതേ സമയം ആളുകൾ കൂടിയപ്പോൾ അഞ്ച് പത്ത് മിനിട്ടിനകം തന്നെ താരങ്ങൾ തിരിച്ചു പോയെന്നും ദുലീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |