തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ജി.എസ്.ടി.കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം എതിർക്കുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ വൻപ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം. പെട്രോൾ,ഡീസൽ വില വർദ്ധന നിയന്ത്രിക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ വിലക്കയറ്റത്തിന് ഇടയാക്കുന്ന കേന്ദ്രത്തിന്റെ അശാസ്ത്രീയ നികുതി നടപടികളാണ് ഒഴിവാക്കേണ്ടത്. പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഈടാക്കുന്ന അധിക നികുതി സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കപ്പെടുന്നില്ല.ജി.എസ്.ടി.വന്നതിന് ശേഷം സംസ്ഥാനത്തിന്റെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ മാർഗ്ഗങ്ങൾ അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും.
ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.
ജി.എസ്.ടി.നടപ്പാക്കുന്നത് മൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനകുറവ് പരിഹരിക്കാൻ കേന്ദ്രം വ്യവസ്ഥ ചെയ്ത നഷ്ടപരിഹാര പാക്കേജ് അടുത്തവർഷം ജൂണിൽ അവസാനിക്കുകയാണ്. അത് അഞ്ച് വർഷം കൂടി തുടരണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതും നാളത്തെ യോഗത്തിൽ സംസ്ഥാനം ഉന്നയിച്ചേക്കും.
കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ജി.എസ്.ടി.കൗൺസിൽ നേരിട്ട് ചേരുന്നത്. ഇതിന് മുമ്പ് ഒാൺലൈൻയോഗങ്ങളാണ് നടന്നിരുന്നത്. നാളെ ലക്നോവിലാണ് യോഗം ചേരുന്നത്.പെട്രോളിയം ഉൽപന്നങ്ങളുടെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നതിന് പുറമെ അവശ്യമരുന്നുകളുടെ നികുതിയൊഴിവ് ഡിസംബർ വരെ നീട്ടുന്നതും യോഗത്തിന്റെ അജണ്ടയിലുണ്ട്. കേരള മാതൃകയിൽ പ്രളയസെസ് പിരിക്കാൻ ആസാം സർക്കാർ അഭ്യർത്ഥിച്ചതും ജി.എസ്.ടി.ക്ക് ഏകീകൃത വെബ് പോർട്ടൽ സംവിധാനം കൊണ്ടുവരുന്നതും നാളത്തെ യോഗത്തിലുണ്ട്.
പെട്രോൾ, ഡീസൽ, പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കടുത്ത എതിർപ്പുള്ള സാഹചര്യത്തിലും നികുതിവരുമാനം കുറയുമെന്ന ആശങ്ക വിവിധ സംസ്ഥാനങ്ങൾക്കുള്ളതിനാലും ജി.എസ്.ടി. കൗൺസിൽ ഉടനടി തീരുമാനമെടുക്കുമോയെന്നു വ്യക്തമല്ല. അതേസമയം, ജി.എസ്.ടി. ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ഇതു സംബന്ധിച്ച ഹർജിയിൽ ജൂണിൽ ഹൈക്കോടതിയുടെ നിർദേശം. ഇതിനെത്തുടർന്നാണ് വിഷയം കൗൺസിലിന്റെ അജണ്ടയിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |