തിരുവനന്തപുരം:സ്വന്തം സ്ഥാനം നഷ്ടമാകുമെന്ന് കരുതി പുതുമുഖങ്ങൾ പാർട്ടിയിലേക്ക് വരുന്നത് ഒരുകാരണവശാലും നിരുത്സാഹപ്പെടുത്തരുതെന്ന് കീഴ്‌ഘടകങ്ങൾക്ക് ശക്തമായ നിർദ്ദേശം നൽകി സി പി എം. പുതിയ ആൾക്കാരെയും വിഭാഗങ്ങളെയും കൂടുതൽ അടുപ്പിച്ചാലേ പാർട്ടിയുടെ ബഹുജന അടിത്തറ വിപുലപ്പെടൂ എന്ന് സി പി എം സംസ്ഥാന കമ്മിറ്റി നേരത്തേ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഒന്നുകൂടി ആവർത്തിച്ചുകൊണ്ടാണ് പുതുമുഖങ്ങളോട് പാർട്ടിനേതാക്കൾക്ക് അതൃപ്തിതോന്നേണ്ടതില്ലെന്നുളള സി പി എമ്മിന്റെ വിശദീകരണം. ജനങ്ങളുമായി ഇടപെട്ടാകണം പാർട്ടിയെ വളർത്തേണ്ടത്. സാധാരണക്കാരുടെ ജനന-മരണ-വിവാഹം അടക്കമുള്ള കാര്യങ്ങളിലും പ്രശ്‌നങ്ങളിലും ഇടപഴകിവേണം പ്രവർത്തിക്കേണ്ടത്. അതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് പ്രാദേശികതലത്തിൽ വിലയിരുത്തൽ വേണമെന്നും ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ നടത്തേണ്ട പ്രസംഗത്തിനായി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടാൻ പാടില്ല. ഓരോ ഘട്ടത്തിലും പാർട്ടി സംസ്ഥാനകമ്മിറ്റി പൊതുവായ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സർക്കാരിനു നൽകും. അതിനപ്പുറം ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന രീതി സ്വീകരിക്കേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. സർക്കാരിൽ മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഇതേ നിലപാട് തന്നെ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെങ്കിൽ അത് പാർട്ടി അംഗങ്ങളും ഘടകങ്ങളും വിലയിരുത്തിയശേഷം സർക്കാരിനെ അറിയിക്കുന്ന രീതി വേണം. എന്നാൽ ജില്ലാ കമ്മിറ്റിക്കു താഴെയുള്ള ഒരു ഘടകവും സർക്കാരിന് നേരിട്ട് കത്തുനൽകുന്ന രീതി സ്വീകരിക്കരുത്.
സ്വയം അധികാര കേന്ദ്രങ്ങളാകാൻ താത്‌പര്യം കാണിക്കുന്ന സഖാക്കളെ തിരുത്തുന്നതിനൊപ്പം ഓരോരുത്തരും സ്വയം തിരുത്താൻ തയ്യാറാവുകയും വേണമെന്നും പാർട്ടി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |