തൃശൂർ: വാടാനപ്പള്ളി ചേറ്റുവയിൽ അടഞ്ഞുകിടന്ന വീട്ടിനുളളിൽ പ്ലസ് വൺ വിദ്യാർത്ഥി അമൽ കൃഷ്ണയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. മൃതദേഹം കിടന്നതിന് സമീപം ബ്ലൂടൂത്ത് ഹെഡ്‌ഫോൺ കണ്ടെത്തിതാണ് ദുരൂഹത വർദ്ധിപ്പിച്ചത്. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ അമൽ കൃഷ്ണയുടേതല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ നിന്ന് പോയശേഷം ഹെഡ്‌ഫോൺ വാങ്ങിയിരിക്കാം എന്ന ന്യായത്തെയും അവർ തള്ളുന്നു. കാരണം കാണാതായ ദിവസം അമൽ കൃഷ്ണയുടെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല എന്നാണവർ പറയുന്നത്.
ബന്ധുക്കളുടെ വാദം ശരിയാണെങ്കിൽ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ അമലിന്റേതല്ലാത്ത ഏക വസ്തു ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ആണ്. മൃതദേഹത്തിൽ നിന്ന് അല്പം ദൂരെയായാണ് ഇത് കണ്ടെത്തിയത് എന്നതിനാൽ ഹെഡ്‌ഫോൺ മറ്റാരിൽ നിന്നെങ്കിലും വീണുപോയതായിരിക്കാം എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ദുരൂഹത നീക്കാനുളള ശ്രമത്തിലാണ് പൊലീസ്. ഇത് എങ്ങനെ മൃതദേഹത്തിന് സമീപത്തെത്തി, ഏത് ഫോണുമായാണ് കണക്ട് ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതിനിടെ അമലിന്റെ മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ മുൻവാതിൽ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്ന് വ്യക്തമായി. പിൻവാതിൽ തുറന്നിട്ട നിലിയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉളളിൽ കടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെയേ ഇത് സാധിക്കൂ.അമലിന്റേത് ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. കഴുത്തിൽ കയർ മുറുകിയതിന്റെയും പ്രാണികൾ കടിച്ച പാടുകളും മാത്രമാേ മൃതദേഹത്തിലുള്ലൂ. ബന്ധുക്കൾക്ക് സംശയമോ പരാതിയോ ഉണ്ടെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റൂറൽ പൊലീസ് മേധാവി വ്യക്തമാക്കി.
ആറുമാസം മുമ്പ് അമ്മയ്‌ക്കൊപ്പം ബാങ്കിലേക്ക് പോയപ്പോഴാണ് ചേറ്റുവ ചാണാശ്ശേരി സനോജ് - ശിൽപ്പ ദമ്പതികളുടെ മൂത്തമകൻ അമൽ കൃഷ്ണയെ കാണാതാവുന്നത്. കഴിഞ്ഞദിവസം തൃശൂർ വാടാനപ്പളളിയിൽ പ്രവാസിയുടെ പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലാണ് കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ ധരിച്ചിരുന്നു വസ്ത്രങ്ങൾ, കൈവശമുണ്ടായിരുന്ന ഫോൺ, സിംകാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മൃതദേഹത്തിന് നിന്ന് കണ്ടെടുത്തിരുന്നു. വീട്ടുകാരെത്തി ഇവ തിരിച്ചറിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |