SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 AM IST

ലിജു ഉമ്മനെ കുടുക്കിയത് പൊലീസിന്റെ പഴുതില്ലാത്ത ആസൂത്രണം  വ്യാജ ആധാർ കാർഡുണ്ടാക്കിയതിനും കേസ്

liju

ആലപ്പുഴ : മാവേലിക്കരയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (40) കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായതിന് പിന്നിൽ പൊലീസിന്റെ പഴുതടച്ച ആസൂത്രണം. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവർഷത്തിലധികമായി മാവേലിക്കര പൊലീസും ആലപ്പുഴ ജില്ലാ ക്രൈംറെക്കാഡ്സ് ബ്യൂറോയും അന്വേഷിച്ചുവന്ന പ്രതിയാണ് നിരവധി ക്രിമനൽ കേസിലുൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടകൂടിയായ ലിജു ഉമ്മൻ. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കൊച്ചിയിലെ ചേരാനെല്ലൂരിൽ സഹോദരന്റെ പേരിൽ വാടകയ്ക്കെടുത്ത ഫ്‌ളാറ്റിൽ ലിജുഉമ്മൻ വനിതാസുഹൃത്ത് നിമ്മിക്കൊപ്പം താമസിക്കുന്നതായുള്ള വിവരമാണ് ലിജുവിനെ പൊക്കാനുള്ള രഹസ്യ നീക്കത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്. ലിജുവിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്ന വനിതാ സുഹൃത്തിന്റെ ചികിത്സാർത്ഥമായിരുന്നു ഇവിടത്തെ രഹസ്യതാമസം. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞ ഇവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ലിജുവിനൊപ്പമാണ് താമസം. 2020 ഡിസംബർ 28-ന് മാവേലിക്കര തഴക്കരയിലെ വാടകവീട്ടിൽ നിന്ന് 29 കിലോ കഞ്ചാവു പിടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞദിവസം ലിജു ഉമ്മനെ പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ലിജു ഉമ്മന്റെ വനിതാസുഹൃത്തായ കായംകുളം സ്വദേശി നിമ്മിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പിടികിട്ടാപ്പുള്ളിയായി കഴിയുന്നതിനിടെയാണ് ലിജു ഇന്നലെ കൊച്ചിയിൽ പൊലീസിന്റെ വലയിലായത്.

കുടുക്കിയത്

ഇങ്ങനെ...

ലിജുവിനെ പിടികൂടാനും കണ്ടെത്താനും സഹായകമായ വിവരങ്ങൾക്കായി നിമ്മിയുടെ ഫോൺ നമ്പർ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. അങ്ങനെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഒരു യുവതിയുടെ ഫോൺനമ്പർ പൊലീസിന് ലഭിച്ചത്. മാവേലിക്കര സ്റ്റേഷനിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ രാംപ്രകാശ് എന്ന വ്യാജപ്പേരിൽ നഴ്സുമായി ഫോൺ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ആശുപത്രിയുടെ അഞ്ചാംനിലയിലെ ഒരു വിഭാഗത്തിൽ വനിതാസുഹൃത്തിന്റെ ചികിത്സയ്ക്കായി ലിജുഉമ്മനെത്താറുണ്ടെന്ന വിവരം ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മാവേലിക്കര പൊലീസ് സിവിൽ വേഷത്തിൽ ആശുപത്രിയിലെത്തിയെങ്കിലും ലിജുഉമ്മൻ എത്താത്തതിനാൽ ഓപ്പറേഷൻ പാളി. ഇതിനിടെ പൊലീസ് നിർദേശത്തെ തുടർന്ന് തുടർചികിത്സയ്ക്ക് ഭർത്താവിന്റെ ഒപ്പുവേണമെന്ന് വനിതാസുഹൃത്തിനെ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ഇവർ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര, മരട്, മറൈൻ ഡ്രൈവ്, കളമശ്ശേരി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുപ്പതിലധികം പൊലീസുകാരെ മഫ്‌ടിയിൽ ആശുപത്രിയിൽ വിന്യസിച്ചു.

വനിതാസുഹൃത്ത് ലിജു ഉമ്മന്റെ സഹോദരനൊപ്പമാണ് രാവിലെ ആശുപത്രിയിലെത്തിയത്. ലിജു ഉമ്മൻ പിന്നീട്, ആശുപത്രി കവാടം വരെ എത്തിയെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ മുങ്ങി. ഇതെല്ലാം തത്സമയം സി.സി ടി.വി ദൃശ്യങ്ങളിലൂടെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൊലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്ന് മാറ്റിയശേഷം ആശുപത്രിയിലെത്തിയ ലിജുഉമ്മനെ ഇരുപതോളം പൊലീസുകാർ വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ലിജു ഇമ്മനെ പിടികൂടാനുള്ള തന്ത്രങ്ങൾ മെനയുകയും ലിജുവിനും കാമുകിക്കുമെതിരായ കഞ്ചാവ് കേസ് അന്വേഷിക്കുകയും ചെയ്തിരുന്ന ക്രൈംറെക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. എസ്. വിദ്യാധരൻ ലിജുഉമ്മനെ ചോദ്യം ചെയ്തു.

മാവേലിക്കരയിൽ നിന്ന് രണ്ടു ജീപ്പുകളിലായി സായുധരായാതെത്തിയ പൊലീസ് സംഘം ലിജുഉമ്മനെ ഏറ്റുവാങ്ങി ഒന്നരമണിക്കൂർ കൊണ്ടു മാവേലിക്കര സ്റ്റേഷനിലെത്തിച്ചു. വിവിധ സ്റ്റേഷൻ പരിധികളിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ലിജുവുമായി സുരക്ഷിതയാത്രയ്ക്ക് വഴിയൊരുക്കിയത്.

ആൾമാറാട്ടത്തിനും കേസ്

ലിജുഉമ്മന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കുടശനാട് മഠത്തിൽ തറയിൽ സാബു ജോൺസൺ എന്ന വിലാസത്തിലുള്ള ആധാർ കാർഡ് ലഭിച്ചിരുന്നു. ഇത് ആൾമാറാട്ടത്തിന് ഉപയോഗിച്ചതാണെന്ന് ലിജു വ്യക്തമാക്കിയതോടെ വ്യാജ ആധാർകാർഡ് നിർമ്മിച്ചതിനും ആൾമാറാട്ടത്തിനും മാവേലിക്കര പൊലീസ് കേസെടുത്തു. സ്വന്തം ഫോട്ടോ പതിച്ചശേഷം വ്യാജ വിലാസം രേഖപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. പഴ്സിൽ സൂക്ഷിച്ചിരുന്ന വ്യാജ ആധാറാണ് ലിജു പൊലീസ് പരിശോധനകളിൽ തിരിച്ചറിയൽ ആവശ്യത്തിന് ഉപയോഗിച്ചുവന്നത്. കായംകുളം സ്വദേശിയാണ് വ്യാജ ആധാർനിർമ്മിച്ചു നൽകിയതെന്ന ലിജു ഉമ്മന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമ്പത്ത് കഞ്ചാവ് കൃഷി

അന്വേഷണം തമിഴ്നാട്ടിലേക്ക്

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലിജുവിന് തമിഴ്നാട്ടിലെ കമ്പത്ത് കഞ്ചാവ് കൃഷിയുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. അറസ്റ്റിലായ ലിജു ഉമ്മനെ ചോദ്യം ചെയ്തപ്പോൾ കമ്പം സ്വദേശിയാണ് കഞ്ചാവു നൽകിയതെന്ന് മൊഴി നൽകി. കമ്പത്ത് മുരുകേശൻ എന്നയാളുമായി ചേർന്ന് പച്ചക്കറിക്കൃഷിയുടെ മറവിലാണ് ലിജു കഞ്ചാവു കൃഷിയും ചെയ്തുവന്നത്. പിക്കപ്പ് വാനുകളിൽ കേരളത്തിലേക്ക് പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്.

മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ലിജുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ലിജു ഉമ്മനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും കൂടുതൽ അന്വേഷണവും നടത്തുന്നതിനായി പൊലീസ് അടുത്തദിവസം കോടതിയെ സമീപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.