ന്യൂഡൽഹി: കഴിഞ്ഞ ദിവസം പിടിയിലായ പാക് ബന്ധമുളള ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. 1993 ലെ ബോംബെ സ്ഫോടനം പോലുള്ള ആക്രമണം ആവർത്തിക്കാൻ പദ്ധതിയിട്ടിരുന്നതായും അതിനായി ഒന്നിലധികം സ്ഥലങ്ങൾ ഇവർ ലക്ഷ്യം വച്ചതായും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഭീകരരിൽ നിന്ന് ഒന്നര കിലോഗ്രാം ആർ.ഡി.എക്സ് പൊലീസ് കണ്ടെടുത്തിരുന്നു. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന ചിലരുടെ വിവരങ്ങൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
ഡൽഹിയിലും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പാക്-ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച രണ്ടു പേരടങ്ങുന്ന ഭീകര സംഘം പിടിയിലായത്. ജാൻ മുഹമ്മദ് ഷെയ്ഖ് (സമീർ) (47), ഒസാമ (22), മൂൽചന്ദ് (47), സീഷാൻ ഖമർ (28), മൊഹദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച ഒസാമയും ഖമറും ഉൾപ്പെടെ അറസ്റ്റിലായ ആറ് പ്രതികളെയും ഡൽഹി കോടതിയിൽ ഹാജരാക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിട്ടുണ്ട്. പാക് ഭീകരസംഘം പ്രവർത്തിക്കുന്നത് രണ്ട് ഘടകങ്ങളിലൂടെയാണ്, അധോലോകത്തിലൂടെയും പാക്-ഐ.എസ്.ഐ പരിശീലിപ്പിച്ച ഭീകര ഘടകം വഴിയുമാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |